Thursday, July 31, 2014

ട്രെയിന്‍ ഡയറി -ഡബിള്‍ മുണ്ട്


ജോലി കോഴിക്കോട് കിട്ടിയപ്പോള്‍ മുതലാണു ട്രെയിന്‍ യാത്ര  എന്‍റെ ജീവിത യാത്രയില്‍ സര്‍വ്വ സാധാരണമായത്.ഒരു കണക്കിന് പറഞ്ഞാല്‍ ജീവിതത്തിന്‍റെ നല്ലൊരു ശതമാനം ട്രെയിനിലായി!

രാവിലെ ഓടി കിതച്ചു 7 :15 ന്‍റെ പരശുവിനു ചാടി കയറുന ടെക്നോളജിയാണ്  ജീവിതത്തിലെ  ഏറ്റവും വലിയ വ്യായാമമായി എനിക്ക് തോന്നിയിട്ടുളളത് .ചക്കര പായസത്തിനെ ഈച്ച പൊതിയും പോലെ നമ്മുടെ പരശുവിനെ അങ്ങ് പൊതിഞ്ഞു കളയും നമ്മള് കണ്ണൂര്കാര്. ഇതും കഴിഞ്ഞുസീറ്റ്‌ കിട്ടുക എന്നുള്ളത് മുന്‍ജന്മ സുകുര്‍തവുമാണ്‌.പണ്ടാരോ പറഞ്ഞ പോലെ മൂത്രശങ്ക പാരമ്യത്തിലെത്തി സാധിക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ അതു പോലെ ഒന്ന്...... 

തിരിച്ചു വരുമ്പോഴുള്ള അവസ്ഥയും വല്യ വ്യത്യാസമൊന്നുമില്ല .ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഉണ്ടാവുന്ന തിരക്ക്‌, .എന്റമ്മോ! പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്‌. ഈ യാത്രയ്ക്കിടയില്‍ ഒരു ദിവസമാണ് നമ്മുടെ കഥാനായകന്‍ അന്ത്രുക പ്രത്യക്ഷപെട്ടത്‌. ട്രെയിനുകളുടെ വൈകി ഓട്ടത്തെ കുറിച്ചും ടിക്കറ്റ്‌ കിട്ടാനുള്ള ബുദ്ധിമുട്ടിനെ കുറിച്ചും ,ട്രാക്കുകളിലെ എലികളെ കുറിച്ചും തന്റെ ഭാര്യിയയെ   വളരെ ഉച്ചത്തില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുംമ്പോളാണ് ഞാന്‍ മൂപ്പരെ ശ്രദ്ധിക്കുന്നത്‌ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും വേഷം .മെലിഞ്ഞ ശരീരം .നരച്ച തടിയും മീശയും .കയ്യില്‍ കുറെ സ്കാനിംഗ്ഗിന്‍റെ കവറും ഉണ്ട്.കണ്ടിട്ട് ഏതോ ഹോസ്പിറ്റലില്‍ കാണിച്ചു വരുന്നതാണെന്നു നിസംശയം  പറയാം, പോരാത്തതിനു ഒരു കാലന്‍ കുടയും.ഞാന്‍ സ്റ്റേഷനില്‍ എത്തും മുന്നേ കക്ഷി അവിടെയുണ്ട്..ഇടയ്ക്ക് ഹോസ്പിറ്റലിലെ ബില്ലിനെ കുറിച്ചും ഭാര്യയോടു ചൂടാവുന്നുണ്ട്. “നീ അങ്ങനെ പറഞ്ഞിട്ടാ ഓര് ആ പരിശോധന എമ്പാടും ചെയ്യിപ്പിച്ചത്.നമ്മള് പറയുമ്പോ നോക്കിയും കണ്ടെല്ലാം വേണം പറയാന്‍”.എന്നും പറഞ്ഞു ഹോസ്പിറ്റലുകളുടെ ചൂഷണത്തെ കുറിച്ചു ഒരു പ്രഭാഷണവും.   

   കുറേ സമയം കഴിഞ്ഞപ്പോള്‍ പരശുറാം നാലാമത്തെ പ്ലാറ്റ്ഫോമില്‍ പ്രൌഡിയോടെ വന്നു നിന്നു. കഷ്ടപ്പെട്ട് വലിഞ്ഞു കയറി നോക്കുമ്പോള്‍ എല്ലാ സീറ്റിലും ടൗവലുകളും ബാഗുകളും നിറഞ്ഞിരിക്കുന്നു. ഇതു ഞാന്‍ ഉള്‍പ്പടെയുള്ള സീസണ്‍ ടിക്കറ്റ്‌ ഗേങ്ങുകളുടെ സ്ഥിരം ഏര്‍പ്പാടാണ്.നമ്മള്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റ്റ് വരെ കയ്യേറി വെന്നി കൊടി പാറിച്ചവരാണ്. ട്രെയിന്‍ നമ്മുടെ പിതാമഹന്മാരുടേതാണ് എന്നൊരു ചിന്തയും നമ്മക്കുണ്ട്. ഇന്ത്യയില്‍ എക്സ്പീരിയന്‍സിനാണല്ലോ പ്രാമുഖ്യം.ആ വകയ്ക്ക്‌ 20 മുതല്‍ 30 വര്‍ഷം വരെ സീസണ്‍ യാത്ര പ്രാവീണ്യം ഉള്ളവരുടെ നേതൃത്വമാണ് നമ്മുടെ.ഞാന്‍ വേഗം എന്‍റെ ടവ്വല്‍ എനിക്ക് ബുക്ക്‌ ചെയ്ത സീറ്റില്‍ ചെന്നിരുന്നു. പാവം  അന്ത്രുക്കയ്കു ഇതു വല്ലതും അറിയുമോ? .നേരെ വന്ന് എന്‍റെ മുന്നിലുള്ള ഒരു ടവല്‍ വച്ച  സീറ്റില്‍ ഇരുന്നു അതു വച്ചു സീറ്റൊന്നു തൂത്ത് വൃത്തിയാക്കി ,തൊട്ടടുത്ത സീറ്റില്‍ ഭാര്യയെയും പിടിച്ചിരുത്തി.    ഒന്ന് നടു നിവര്‍ത്തിയപ്പോള്‍ അതാ ഒരു കോളേജ് കുമാരന്‍ C/O സീസണ്‍ ടിക്കറ്റ്‌ വന്നത്  .”ഇക്ക ഇതെന്റ സീറ്റാണ്” വന്ന പാടെ അവന്‍ നയം വ്യക്തമാക്കി.

“അതെങ്ങനെയാടോ?” അന്ത്രുക സ്വല്‍പം ദേഷ്യത്തോടെ ചോദിച്ചു.”ഞാനല്ലേ ഇവിടെ ആദ്യം കുത്തിരുന്നത്”

“ഇങ്ങള് പൊട്ടന്‍ കളിക്കല്ലേ ഇക്ക, എന്‍റെ ടവ്വല്‍ ഞാന്‍ ജനലില്‍ കൂടെ ഇവിടെ ഇട്ടതാ.എന്നിട്ട് അതിന്റെ മോളില്‍ കേറി ഇരുന്നിട് വര്‍ത്താനം പറയല്ലേ “.

“അ,അ,അ,അ ഇതു നല്ല ശേല്! എടാ എന്നാല്‍ നീ ഒരു ഡബിള്‍ മുണ്ട് മേടിച്ചിട്ട് ഈ ബോഗിയുടെ മോളിലേക്ക് അങ്ങിട്ടെക്ക് ,എന്നാല്‍ ബോഗി മൊത്തം അന്‍റെ ആവല്ലോ”? 

അന്ത്രുക പറഞ്ഞത് കേട്ട്  അവിടെ കൂട്ട ചിരിയായി .നമ്മുടെ സീസണ്‍ കുമാരന്‍ എന്തോ മുറുമുറുത്തു കൊണ്ട് ടവ്വലും കൊണ്ടൊരു നടത്തം !