Tuesday, December 16, 2014

അച്ഛന്‍ - ഓണ്‍ പ്രോബേഷന്‍





   A man is not complete until he has seen the baby he has made
                                                                     -samy davis



             സെപ്റ്റംബര്‍ 4 2010                                                                  

                                                                       
എന്‍റെ ജീവിതം ഈ തീയ്യതിയുടെ അപ്പുറവും ഇപ്പുറവും നിന്ന് നോക്കി കാണുന്നതായിരിക്കും കൂടുതല്‍ ഉചിതം . അപ്പുറത്ത് നിന്ന് നോക്കിയ ആള്‍ ഇപ്പുറത്തേക്ക് എന്തെങ്കിലും ആവശ്യത്തിനു വന്നു നോക്കിയാല്‍ ഒരു പിടിയും കിട്ടാതെ ചുറ്റി പോവുകയേ ഉള്ളൂ .  ഈയൊരു തീയതിയോടെ ഞാന്‍ ഒരു പുതിയ  ജീവിത വഴിതിരിവില്ലേക്ക് പതുക്കെ പ്രവേശിക്കുകയായിരുന്നു .ഈ ദിവസമാണ്  എന്‍റെ പ്രിയപ്പെട്ട 'അതു മോള്‍' എന്‍റെ അടുത്തേക്ക്  കടന്നു വന്ന ദിവസം .അവളെ  ആദ്യമായി  ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും ഒരു കുഞ്ഞു ടവലില്‍ പൊതിഞ്ഞു എന്‍റെ നേരെ നീട്ടിയപ്പോളാണ് മുഖദാവില്‍ നമ്മള്‍ ആദ്യമായി കാണുന്നത്. എന്‍റെ കയ്യില്‍ ഒരു പഞ്ഞി കട്ടി പോലെ പതിഞ്ഞിരുന്ന അവള്‍ ഒരു കരച്ചിലില്‍ കൂടെ എന്നെ അഭിവാദ്യം ചെയ്തു .കുറച്ചു  നേരം ആ കൊച്ചു രൂപത്തെ തന്നെ നോക്കിയിരുന്നപ്പോളേക്കും ആരൊക്കെയോ   അവളെ  എടുത്തു കൊണ്ട് പൊയ് കഴിഞ്ഞിരുന്നു. അതിനിടെ എപ്പോഴോ നേഴ്സ് വന്നു അവളെയും കൊണ്ട് അവളുടെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകുകയും ചെയ്തു  . അതിനു ശേഷം ഹോസ്പിറ്റലിലെ കാര്യങ്ങളുമായി ഞാന്‍ തിരക്കിലുമായി  . അപ്പോഴേക്കും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും   സന്ദര്‍ശനവും....അങ്ങനെ   ആ ദിവസം  വളരെ പെട്ടന്ന് അങ്ങ്  പോയ്‌.







പിറ്റേ ദിവസം ഭാര്യയെ റൂമിലേക്ക്‌ മാറ്റുമ്പോള്‍ കൂടെ ആ കൊച്ചു രാജകുമാരി ഉറങ്ങി കൊണ്ട് സിസ്റെരുടെ കയ്യില്‍  കിടക്കുനുണ്ടായിരുന്നു .അവളെ എന്‍റെ കയ്യില്‍ ഏല്പിച്ചു സിസ്റ്റര്‍ ഭാര്യയെ കിടക്കയില്‍  കിടക്കാന്‍ സഹായിക്കാന്‍ പൊയ്.അപ്പോളാണ് ഞാന്‍ ആ കുഞ്ഞു രൂപത്തെ ശരിക്കും കാണുന്നത് .എന്നില്‍ നിന്നും ....എന്‍റെ ചോരയില്‍......ഒരു ജന്മം ......! സുക്ഷിച്ചു നോക്കിയപ്പോള്‍  എന്‍റെ പുറത്തു ഉള്ള ഒരു മറുകിനെ പോലെ ഒരു കൊച്ചു മറുക് അവളുടെ കുഞ്ഞു വയറിലും ഉണ്ട്.അത് കണ്ടപ്പോള്‍ കൌതുകകരമായ ഒരു  സന്തോഷം മനസ്സില്‍ നാമ്പിട്ടു   .ഇനി ഞാന്‍ എന്ന മനുഷ്യന് ഒരു പിന്‍തുടര്ച്ചകാരി ഉണ്ടായിരിക്കുന്നു .
 
അതോടു കൂടി എന്‍റെ ട്രെയിനിംഗ് പീരീഡ്‌ ആരംഭിക്കുകയായിരുന്നു !അച്ഛന്‍ എന്ന കോഴ്സ് പാസ്സാവാന്‍ വേണ്ട പല ട്രെയിനിംഗ് രീതികളും അവലംബിച്ച് കൊണ്ടുള്ള ഒരു സിലബസ്സുമായി എന്‍റെ മോള്‍  അതവിടെ ആരംഭിച്ചു .






ആദ്യ ഘട്ടം എന്ന നിലയിലുള്ള പരിശീലനമാണ് എനിക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുനത്   .ഉറക്കത്തില്‍ ആന ചവിട്ടിയാല്‍ പോലും ഉണരാത്ത  ഞാന്‍ ഒരു കൊച്ചു കരച്ചിലോടെ  കേട്ടാല്‍ ചാടി എണീക്കുന്നതായിരുന്നു ആദ്യം . മാത്രമല്ല ആ സ്പോട്ടില്‍ തന്നെ ഒരു പാട്ട് പാടാനും പഠിച്ചെടുക്കനമായിരുന്നു .ഇത്രയും കാലമായിട്ടും എന്‍റെ പാട്ട് കേട്ട് അനങ്ങാതെ കിടക്കുന്ന ഒരൊറ്റ വ്യക്തി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു .അതെന്‍റെ മോളാണ് [പാവം...വേറെ ഗത്യന്തരം ഇല്ലല്ലോ.കരഞ്ഞു കഴിഞ്ഞാല്‍ എന്‍റെ പാട്ട് കേള്‍ക്കേണ്ടി വരും എന്നുള്ളത്‌ കൊണ്ടാണെന്നു തോന്നുന്നു ഞാന്‍ പാടിയാല്‍ മൂപ്പര് കരച്ചില്‍ ആ സ്പോട്ടില്‍ നിര്‍ത്തും] .കുളി മുറിയില്‍ മാത്രം പാട്ടുകള്‍ പാടിയ ഞാന്‍ താരാട്ടുപാട്ടുകള്‍ പഠിച്ചു എന്‍റെ കുഞ്ഞു രാജകുമാരിക്ക് വേണ്ടി  പബ്ലിക്‌ ആയി പാടാന്‍ തുടങ്ങി .പക്ഷെ ഇപ്പോളും എന്‍റെ വീട്ടുകാര്‍ക്ക് അത് അങ്ങ് മുഴുവനായും ഉള്‍കൊള്ളാന്‍ പറ്റിയിട്ടില്ല എന്നാണ് അവരുടെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായിട്ടുളത് .

ഒരിക്കല്‍ പോലും വീട്ടില്‍ എത്തുന്ന കാര്യത്തില്‍ കൃത്യ നിഷ്ടത  പാലിക്കാത്ത ഞാന്‍ കോളേജ് വിട്ടാല്‍ നേരെ വീട്ടില്‍ എത്താനുള്ള പതിവും ആരംഭിച്ചു.എന്നെ കാണുന്ന ആ മാത്രയില്‍പ്രകടിപ്പിക്കുന്ന ആ സന്തോഷം,ചിരി എല്ലാം ... അതിന്‍റെ ഏറ്റവും ശുദ്ധമായ അവസ്ഥയില്‍ പ്രകിടിപ്പിക്കുന്നത് കാണാനുള്ള ആഗ്രഹമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചതു.  .ആരുടെ മുന്നിലും മുട്ട് മടക്കാന്‍ പാടില്ല എന്ന് എന്‍റെ അച്ഛന് കൊടുത്ത വാക്ക് എനിക്ക് പലപ്പോഴായി തെറ്റിക്കേണ്ടി വന്നിട്ടുണ്ട് (ക്ഷമിക്കണേ അച്ഛാ ....)പലപ്പോഴും ആ കുസൃതിക്കു വേണ്ടി മുട്ടുകള്‍ മടക്കി  ഞാന്‍ ആനയും പൂച്ചയും ...ഒക്കെ ആയി മാറേണ്ടി വന്നു . അതിനെല്ലാം സമ്മാനമായി അവള്‍ ആ പല്ലിലാത്ത മോണ  കാട്ടി എനിക്കൊരു ചിരി സമ്മാനമായി തരും .ആ നിഷ്കളങ്കമായ ചിരിയില്‍ കൂടെ പകര്‍ന്നു കിട്ടുന്ന ഊര്ജമയിരുന്നു എന്‍റെ അച്ഛന് കൊടുത്ത വാക്കുകള്‍ എനിക്ക് തെറ്റിക്കാന്‍ പ്രജോദനം ആയിട്ടുള്ളത് .  
  
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു .ഒരു  ബന്ധുവിന്‍റെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവം .അവിടെ ഉള്ള കൊച്ചിനെ അവര്‍ “ഇതാ മോന്‍റെ മാമന്‍ “ എന്നും പറഞ്ഞു എന്‍റെ കയ്യില്‍ അങ്ങ് വച്ച് തന്നു .ഞാന്‍ മാമന്‍ ആയതു കൊണ്ട് ആ അധികാരത്തോടെ ഞാന്‍ അവനെ എടുത്തു. എന്‍റെ ആ ഭാവം അവനു തീരെ പിടിച്ചില്ല എന്ന് തോന്നുന്നു ,അവന്‍ അപ്പം തന്നെ എന്‍റെ മേല്‍ മൂത്രം ഒഴിച്ച് പ്രതിഷേധിച്ചു .അങ്ങനെ ഒരു സംഭവം എന്‍റെ ജീവിതത്തില്‍ ആദ്യമായിരുന്നു .ഞാന്‍ അന്ന് എത്ര വട്ടം കുളിച്ചു എന്ന് എനിക്ക് തന്നെ ഓര്‍മയില്ല .അതൊക്കെ പലിശ ചേര്‍ത്ത് എന്നെ കൊണ്ട് അനുഭവിപ്പിച്ചു എന്‍റെ മോള്‍.   കാര്യങ്ങളെല്ലാം ജീവിതത്തിന്‍റെ ഭാഗമായി എപ്പോളോ മാറി കഴിഞ്ഞിരിക്കുന്നു ! നമ്മള്‍ ചെയ്ത പണിക്കുള്ള കൂലി സ്വല്പം വൈകിയാലും കിട്ടാതിരിക്കില്ല എന്ന ഹൈപോതിസിസ് ശരി വയ്ക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍  .

ഇങ്ങനെ എത്ര എത്ര പാഠങ്ങളാണ് ഞാന്‍ ഇപ്പോള്‍  പഠിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം പ്രാഥമിക പാഠങ്ങള്‍ മാത്രമാണ് പോലും .നമ്മുടെ പപ്പുവേട്ടന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ..”ഇതു ചെറുത്‌ .ഇനി എന്തോരം കാണാന്‍ കെടക്കണ്”  .ഒരു കാര്യമുണ്ട് കേട്ടോ ...പതിവില്‍ നിന്നും വിപരീതമായി  ഈ പഠനത്തില്‍ നിന്നും  കിട്ടുന്ന ആനന്ദം വാക്കുകള്‍ക്ക് അതീതമാണ്.ഒരിക്കലും ഞാന്‍ എന്നെ സ്വപ്നത്തില്‍ പോലും  പ്രതിഷ്ടിച്ചിട്ടില്ലാത്ത സ്ഥാനങ്ങള്‍ എനിക്ക് ലഭ്യമാക്കി തരാന്‍ ഈ  പാഠങ്ങള്‍ പഠിക്കാന്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആണ് .ഞാന്‍ ....എന്‍റെ ... എന്ന  ചിന്തയില്‍ വിടരുന്ന ഒരായിരം സ്വപ്നങ്ങളെ നിറമുള്ളവയാക്കി നമ്മുടെതാക്കിയ  എന്‍റെ കൊച്ചു സുന്ദരീ...എന്‍റെ പ്രിയപ്പെട്ട ‘അതു’ മോള്‍ക്ക്‌ ഞാന്‍ ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു .


Fathers  are not born..Men grew into fathers and fathering is a very important stage of their development
                                                                  -David Gottessman
                                                                                                                                                                          

NB. അവള്‍ വലുതായി ഇതു വായിക്കാന്‍ ഇടയായാല്‍ മിക്കവാറും ഞാന്‍ കിരീടം സിനിമയില്‍ തിലകന്‍ ചേട്ടന്‍ ക്ലൈമാക്സില്‍ പറയുന്ന ആ ഡയലോഗ് പറയേണ്ടി വരും “കത്തി താഴയിട് മോളെ .. നിന്‍റെ അച്ഛനാടി പറയുന്നത് ......”

Thursday, December 11, 2014

ഒരു വിദ്യാര്‍ഥിയില്‍ നിന്നും ജോലിക്കാരനിലേക്കുള്ള ദൂരം .......









നാലാം വര്‍ഷ ബിഎസ്സ്സി നഴ്സിംഗ് കഴിഞ്ഞു നില്‍ക്കുന്ന സമയം .ജീവിതം ഒരു വഴി തിരിവിലേക്ക് വന്നത് പോലെ.ഇനി സ്വന്തം കാലില്‍ നില്‍ക്കാം എന്ന തോന്നല്‍ കലശലായി തോന്നി തുടങ്ങിയ സമയം.അതു കൊണ്ട് എത്രയും പെട്ടന്ന് ഒരു ജോലി ശരിയാക്കണം എന്ന പൂതി മനസ്സില്‍ മുള പൊട്ടി .
ആ സമയം ബിഎസ്സ്സി നഴ്സിംഗ് അത്യാവശ്യം നല്ല ഡിമാന്‍ഡ് ഉള്ള സമയം ആയിരുന്നു  .പഠിച്ചവര്‍ പഠിച്ചവര്‍ ഒരു രണ്ടു കൊല്ലം കൊണ്ട് അമേരിക്കകാര്‍ ആകുന്ന  പ്രക്രിയ സംഭവിച്ചു കൊണ്ട് നില്‍ക്കുന്ന സമയം  .അമേരിക്കന്‍ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്ക് ഏറ്റവും എളുപ്പമുള്ള ഒരു വിസ ആയിരുന്നു നഴ്സിംഗ് !നഴ്സിംഗ് സ്കൂളുകള്‍ ചറ പറ എന്ന് മുളച്ചു പൊങ്ങി കിടക്കുന്ന സമയം . ബിഎസ്സ്സി നഴ്സിംഗ് കഴിഞ്ഞവരുടെ ഒരു ഇട താവളം ആയിരുന്നു ആ സമയം ഈ നഴ്സിംഗ് സ്കൂളുകള്‍ .അവിടെ പഠിപ്പിച്ചു കൊണ്ട് അമേരിക്കയിലേക്കുള്ള ആര്‍.എന്‍ നഴ്സിംഗ് പരീക്ഷ പാസാവുക.എന്നിട്ട് നേരെ അമേരിക്കയിലേക്ക് പറക്കുക .ഇതായിരുന്നു ആ സമയം ഈ മേഘലയില്‍ നടന്നു കൊണ്ടിരിക്കുന്ന സമ്പ്രദായം .
അങ്ങനെ ഞാനും എന്‍റെ സുഹൃത്ത് റസാക്കും കൂടി കണ്ണൂരില്‍ ആ സമയം നല്ല രീതിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു നഴ്സിംഗ് സ്കൂളില്‍ ജോലിക്ക് അപേക്ഷിച്ചു.നമ്മുടെ ഭാഗ്യത്തിന് ആ സമയം അവിടെ നിന്നും ഒരു ബാച്ച് അമേരിക്കയിലേക്ക്‌ പറന്നു പോയ ഒരു സമയം ആയിരുന്നു .അതു കൊണ്ട് ജോലി കിട്ടാന്‍ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല .
“എടാ നമ്മക്കും ജോലി കിട്ടിയെടാ ജോലി .  ... !!!”
അഭിനന്ദിക്കാന്‍ വേറെ ആരും ഇല്ലാത്തത് കൊണ്ട്  നമ്മള്‍ രണ്ടാളും പരസ്പരം അഭിനന്ദിച്ചു തൃപ്തി അടഞ്ഞു.
അങ്ങനെ പരസ്പര അനുമോദനങ്ങള്‍  ചൊരിഞ്ഞു കൊണ്ട് നമ്മള്‍ ജോലിയില്‍ പ്രവേശിച്ചു .ഷര്‍ട്ട്‌ ഇന്‍ സൈഡ് പോയിട്ട് മുടി പോലും ചീകാതെ സോഷ്യലിസം സംസാരിച്ചു നടന്ന നമ്മള്‍ പുതിയ ഷര്‍ട്ടും കാല്‍ ശറായും വാങ്ങി! ബാക്കി ഉള്ള പൈസക്ക് വഴിയോരത്തു നിന്നും ഒരു ജോഡി ബാറ്റ കമ്പനിയുടെ പോലുള്ള ഒരു പാട്ട  ഷൂവും വാങ്ങി .
.

അത്രയും കാലം വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഹാങ്ങ്‌ ഓവര്‍ മാറാതെ പ്രവേശിച്ച ഞങ്ങള്‍ക്ക് പിന്നെ എല്ലാം  നവീന അനുഭവങ്ങള്‍ ആയിരുന്നു .
സ്വന്തമായി ഒരു മേശ ,ഒരു കസേര ,ചായ ...ഹോ എന്‍റെ അമ്മോ ..... സത്യം പറയാലോ ...നമ്മളാകെ ത്രില്‍ അടിച്ചു ...മാസാവസാനം ശമ്പളം അയ്യായിരം രൂപ കയ്യില്‍ കിട്ടുമ്പോള്‍ മേലാകെ ഒരു കുളിരങ്ങു പാഞ്ഞു കേറി .ആദ്യമായിട്ടാണ് അത്രയും രൂപ ഒരുമിച്ചു കയ്യില്‍ കിട്ടുന്നത് .അംബാനിക്ക് റിലയന്‍സിന്‍റെ കമ്പനി ലാഭം കയ്യില്‍ കിട്ടിയ അവസ്ഥ പോലെയായി നമ്മുടെ അവസ്ഥ ...കുറച്ചു പൂജ്യങ്ങളുടെ കുറവുണ്ടെങ്കിലും...
“ നമ്മളും പൈസ കാരായി മോനെ ...ഇതു ഒരു തുടക്കമായി കണ്ടാല്‍ മതി” –റസാക്കിന്‍റെ ഉപദേശം പുറകെ വന്നു
“ഇനി ഈ കയ്യില്‍ എന്തോരം പൈസയും ഡോളറും എല്ലാം വരാനുള്ളതാ അളിയാ”- ഞാനും ആവേശം ഒട്ടും കുറച്ചില്ല
“എടാ നമ്മക്ക് എന്ന് ഹാഫ് ഡേ ലീവ് ആക്കി നമ്മുടെ കോളേജിലേക്ക് വിട്ടാലോ .നമ്മള് പൈസകാരായ വിവരം അവരും അറിയട്ടെ”- റസാക്ക് ഒരു നവീന ആശയം  പ്രകടിപ്പിച്ചു .
ന്യായമായ ആ നവീന ആശയത്തിന് എനിക്ക് ഒരു എതിരഭിപ്രായം ഉണ്ടായില്ല  .
അങ്ങനെ ഹാഫ് ഡേ ലീവ് എടുത്തു ഞാനും റസാക്കും തലശ്ശേരിക്ക് ബസ്‌ കയറി .
“പറ്റുമെങ്കില്‍ നമ്മക്ക് ജുനിയര്‍ പിള്ളേരെ ഒക്കെ കണ്ടു ഒരു മോട്ടിവേഷന്‍ സ്പീച്ചും നടത്തി കളയാം” കോളേജ് കാമ്പസ്സില്‍ കയറുന്നേരം ഞാന്‍  റസാക്കിന്‍റെ അടുത്ത് പറഞ്ഞു .
അങ്ങനെ റസാക്കും ഞാനും  നമ്മുടെ കോളേജിന്‍റെ പടിവാതില്‍ കടന്നു അകത്തേക്ക് പ്രവേശിച്ചു .പുറത്തെങ്ങും ഒരു പൂച്ച പോലും കാണുന്നില്ല .
“ക്ലാസുകള്‍ തകര്‍ക്കുകയായിരിക്കും .ഒരു മണത്തിന് പോലും ഒരാളെയും കാണുന്നില്ലലോ”-റസാക്ക് തന്‍റെ വടകര ശൈലി പുറത്തേക്കു കൊണ്ട് വന്നു
കോളേജിന്‍റെ വരാന്തയില്‍ കൂടെ ഞാനും റസാക്കും അങ്ങനെ നടന്നു .അവിടുന്ന് പോയിട്ട് കുറെ കാലമൊന്നും ആയില്ലേലും ഒരു പതിറ്റാണ്ടിന് ശേഷം അവിടെ ചെല്ലുന്നവരെ പോലെ ഞാനും എന്‍റെ പ്രിയപ്പെട്ട സുഹൃത്തും നടന്നു . നോട്ടീസ് ബോര്‍ഡിനടുത്തു എത്തിയപ്പോള്‍ ഓര്‍മ്മകള്‍ ധാര ധാരയായി പ്രവഹിക്കാന്‍  തുടങ്ങി .
“എന്തെല്ലാം വാര്‍ത്തകള്‍   ഈ നോട്ടീസ് ബോര്‍ഡില്‍ വന്നു പോയിട്ടുണ്ട് റസാക്കെ”  എനിക്കങ്ങു ആകെ പരവേശം ആയി
“നമ്മള്‍ പ്രിന്‍സിപ്പലിന്‍റെ സമ്മതം ഇല്ലാതെ ആ ബോര്‍ഡ്‌ ഉപയോഗിച്ചതിനു പണി കിട്ടിയ ഓര്‍മ്മയുണ്ടോ” റസാക്ക് തന്‍റെ ഓര്‍മയുടെ ഭാണ്ഡം ചികയാന്‍ തുടങ്ങി
“മാഡത്തിന് ഇപ്പോളും അതിന്‍റെ ഒരു ദേഷ്യം കാണാതിരിക്കില്ല അല്ലെ” ?
“ഏയ് ... അതെല്ലാം പഴയ കഥയല്ലേ ....അങ്ങനെ ഉണ്ടേല്‍ നമ്മളൊന്നും ഫോര്‍ത്ത് ഇയര്‍ പാസ്‌ ആവില്ലലോ” ?
“എന്തൊക്കെ പറഞ്ഞാലും മാഡത്തിന് നമ്മളെ അത്രയ്ക്ക് വെറുപ്പോന്നും ഉണ്ടാവാന്‍ വഴിയുണ്ടാവില്ല”
“എന്നാലും നമ്മള്‍ ആ സമയം മാഡത്തിനെതിരെ അന്ന് നോട്ടീസ് ബോര്‍ഡില്‍ വാര്‍ത്ത‍ ഇട്ടത് തീരെ ശരിയായില്ല” –കുറ്റബോധം ഇവിടെ എവിടെയോ നിന്ന നില്‍പ്പിനു  തലപൊക്കി !
“പക്ഷെ എന്തു പറഞ്ഞാലും മാഡത്തിന് നമ്മളെ വല്യ കാര്യമായിരുന്നു .സെന്‍റ് ഓഫിനു പുള്ളിക്കാരിയുടെ കണ്ണ് നിറഞ്ഞു പോകുന്നത് ഞാന്‍ കണ്ടതാ “
“അതു ചിലപ്പോള്‍ ആനന്ദാശ്രുക്കള്‍ ആയിരിക്കും”
“ഒന്ന് പോടാ ... ചൊറിയാതെ .നമ്മക്ക്  മാഡത്തിനെ ഒന്ന് ചെന്ന് കണ്ടാലോ”
“ആ പറഞ്ഞത് ന്യായം” ...
“എന്നാല്‍ വേഗം വാ” ...
അങ്ങനെ നമ്മള്‍ പ്രിന്‍സിപ്പലിന്‍റെ മുറിയുടെ അടുത്തെത്തി  
“നമ്മളെ കാണുമ്പോള്‍ മാഡത്തിനു ഭയങ്കര സന്തോഷം ആവും” റസാക്ക് തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു .
അപ്പോള്‍  അതാ.... പ്രിന്സിപലിന്‍റെ മുറിയുടെ വാതില്‍  തുറക്കുന്നു ....
പ്രിന്‍സിപ്പല്‍ മുറിയുടെ പുറത്തേക്കു ഇറങ്ങി വരുകയാണ് .
അപ്രതീക്ഷിതമായ് സംഭവിച്ച ഈ സംഭവത്തില്‍ നമ്മള്‍ പെട്ടന്ന് ഒന്ന് പരുങ്ങി .ഞാന്‍ ഒരു ധൈര്യത്തിന് റസാക്കിനെ നോക്കി .പക്ഷെ അവന്‍ എന്‍റെ പിറകിലേക്ക് ചുവടു വച്ച് മാറി കളഞ്ഞിരിക്കുന്നു .പ്രിന്‍സിപ്പല്‍ നടന്നു അടുക്കുകയാണ് .നമ്മള്‍ തമ്മിലുള്ള ബൌധിക ദൂരം കുറഞ്ഞു കുറഞ്ഞു അവസാനം നമ്മുടെ തൊട്ടു അടുത്ത് മാഡം എത്തി .കണ്ണടയില്‍ ഇടയില്‍ കൂടെ കണ്ണുകള്‍ ഉയര്‍ത്തി നമ്മളെ നോക്കി കുറച്ചു നേരം നിന്നു.
ഞങ്ങള്‍ ഭവ്യതയോടെ ഒന്ന് ചിരിച്ചു . എന്നിട്ട് ഒരു എന്‍ട്രിക്കായി ശ്രമിച്ചു കൊണ്ട് ഇങ്ങനെ തുടങ്ങി ..
“മാഡം ..ഞങ്ങള്‍ .....
STOP IT”!!
പ്രതീക്ഷയ്ക്ക് വിപരീതമായി പ്രിന്‍സിപ്പലിന്‍റെ  മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നതാണ് കണ്ടത് .
“ഒന്നും പറയണ്ട ..രണ്ടെണ്ണവും ...ക്ലാസും കട്ട്‌ ചെയ്തു ഇങ്ങനെ നടന്നോ..എന്താ ഈ ഔര്‍ ക്ലാസ്സില്‍ കയറാഞ്ഞത്‌? Tell me the reason?  അല്ലേലും നിന്നോടോന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . this is too much ..I have given you warning for hundred times..So.. ഇനി വീട്ടില്‍ നിന്നും ആരെങ്കിലും വന്നിട്ട് മക്കള് ക്ലാസ്സില്‍ കയറിയ മതി”
എന്തെല്ലാം ഉണ്ട് മക്കളെ വിശേഷം...ജോലി കിട്ടിയോ വീട്ടില്‍ എല്ലാവര്‍ക്കും എങ്ങനെ ഉണ്ട് ...ഇത്യാദി ചോദ്യങ്ങള്‍ പ്രതീക്ഷിച്ച നമ്മള്‍ക്ക് ഒരു വന്‍ തിരിച്ചടി ആയിരുന്നു ഈ ചോദ്യം .കുറച്ചു ദിവസം മുന്‍പ് നെഹ്‌റു കപ്പില്‍ ഖത്തര്‍ ടീമിനോട് 5 -0 ത്തിനു തൊറ്റിട്ടു വാര്‍ത്ത‍  സമ്മേളനത്തില്‍ ചിരിച്ചു കൊണ്ട് നിന്ന ഇന്ത്യന്‍ ക്യാപ്ടന്‍റെ അവസ്ഥ എനിക്ക് അപ്പോളാണ്  മനസിലായത് .   





Monday, August 25, 2014

അഭിമാനം !! അതല്ലേ എല്ലാം !!







ഹോട്ടലുകാരന്‍   ബീരാനെ കുറിച്ച് ഞാന്‍ ഇതിന്നു മുന്നേ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ .പക്ഷെ ബീരാന്‍ ഹോട്ടല്കാരനായതു ഒരു വാശി പുറത്താണ് . ആ കഥയാവാം ഇന്ന്.

പണ്ട് ബീരാന്‍റെ കുടുംബം  ദാരിദ്ര വകുപ്പിന്‍റെ കീഴിലായിരുന്നു.സ്ഥിതി ഇപ്പോളത്തെ കെഎസ്ആര്‍ടിസിയെക്കാളും കഷ്ടമാണ് . അതിന്‍റെ മെലധ്യക്ഷനായി ബീരാനും . ഒരു ജോലി ബീരാന്‍ വല്ലാതെ ആശിച്ചു .അതും  അന്വേഷിച്ചു നടക്കാത്ത ഒരു സ്ഥലവും ഇനി ഒരു ഇരുപതന്ജു കിലോമീറ്റര്‍ ചുറ്റളവില്‍  ബാക്കിയില്ല  .കുറ്റം പറയരുതല്ലോ..... .ആകെയുള്ളത് വളരെ കുറച്ചു വിദ്യാഭ്യാസവും പിന്നെ ഒരു പുര നിറയെ മനുഷ്യന്മാരും .ഇവരെയെല്ലാം തീറ്റി പോറ്റാന്‍ ബീരാന് ജോലി കൂടിയേ തീരുമായിരുന്നു . നന്നേ കഷ്ടപ്പെട്ട ബീരാന്‍ അവസാനം എന്ത് ജോലിയും ചെയ്യും എന്നുള്ള അവസ്ഥയിലെത്തി.അങ്ങനെയിരിക്കെ  സൈദാലവിയുടെ വീട്ടില്‍ ജോലിക്കാരന്‍ ആയി ആളെ ഉണ്ടെന്നു കേട്ടു അവിടേക്ക് പാഞ്ഞു .
ആ കാലത്തവിടെ ഒരൊറ്റ മോതലാളിയെ ഉണ്ടായിരുന്നുള്ളു ...അതാണ് സൈദലവി!!

“പണിക്കെല്ലാം നിക്കുനത് കൊള്ളാം .പക്കേങ്കില് എന്തെങ്കിലും ഹറാം പെറപ്പ് കാണിച്ചാല്‍ അള്ളാ ആണേ അന്‍റെ മയ്യത്ത് ഞമ്മളടക്കും “
സൈദലവി നയം ആദ്യമേ വ്യക്തമാക്കി .

“ആയിക്കോട്ടേ മൊതലാളി”. ആവശ്യക്കാരന്‍റെ ഔചിത്യമില്ലായ്മ ബീരാനവിടെ പ്രകടിപ്പിക്കെണ്ടാതായി വന്നു .

“എന്നാല് വടക്കെപൊറത്തു തേങ്ങ കൂട്ടീട്ടിട്ടുണ്ട് .അതൊന്നു എണ്ണീട്.പേട് ഉള്ളതിനെ വേറെന്നെ മാറ്റിട്ടോ”.സൈദലവി മൊതലാളി കടിഞ്ഞൂല്‍ പണി കൊടുത്തു 
.
തേങ്ങ എന്ന് കേട്ടപ്പോള്‍ ബീരാന്‍ വിചാരിച്ചത് ഒരു പത്തു ഇരുപതെണ്ണം ! ഏറി വന്നാല്‍ അമ്പതു ! പക്ഷെ പൊയ് നോക്കുമ്പോള്‍ വയനാട് ചുരത്തിന്‍റെ മോളില്‍ നിന്ന് നോക്കുമ്പോള്‍ പശ്ചിമ ഘട്ടം കിടക്കുന്നതു പോലെ അങ്ങനെ നീണ്ടു കിടക്കുകയാ തേങ്ങ !!

“ഈ ദുനിയാവിലെ സകല തേങ്ങയും പഹയന്‍ ഇവിടെ ഇട്ടിട്ടുണ്ടല്ലോ” ബീരാന്‍ മനസ്സില്‍ പറഞ്ഞു .

”ഇതു എണ്ണാന്‍ അറിയെങ്കില് ഞാന്‍ പണ്ടേ അരയാക്കൂല്‍ സ്കൂളിലെ കണക്കു മാഷായി ചെരുവായിരുന്നു”!

ബീരാന് ദേഷ്യം താനേ വന്നു .പക്ഷെ വീട്ടിലെ സോമാലിയ ഓര്‍ത്തു ഒന്നും മിണ്ടിയില്ല .

കുറേ കഴിഞ്ഞു സൈദലവി കൂപ്പില്‍ പൊയ് വന്നു നേരെ പുതിയ ജോലിക്കാരന്‍റെ വൈഭവം മനസ്സില്ലാക്കാന്‍ പതുക്കെ വടക്കേ പുറത്തു ചെന്ന് .നോക്കുമ്പോള്‍ ബീരാന്‍ കുറച്ചു തേങ്ങ മാറ്റിയിട്ടിട്ട് ബാക്കി തേങ്ങയുടെ മോളില്‍ കേറി ഇരിക്കുന്നു. ചുണ്ടില്‍ ഒരു ബീഡി എരിയുന്നും ഉണ്ട് .സൈദലവി കണ്ട പാടെ ബീഡി എറിഞ്ഞു കളഞ്ഞു തേങ്ങ കൂട്ടത്തിന്‍റെ  മോളില്‍  നിന്നും ബീരാന്‍  ഊര്‍ന്നിറങ്ങി 
.
മൊതലാളി ഐമ്പതു* തേങ്ങ കഷ്ടപ്പെട്ട്  കൂട്ടിയിട്ടിട്ടുണ്ട്...പിന്നെ ഒരു പത്തെണ്ണം പേടായിട്ടും മാറ്റിയിട്ടിട്ടുണ്ട്.അതോടെ  എണ്ണം തീര്‍ന്നു തേങ്ങ ഇനിയും ബാക്കിയാ...

അപ്പം ബാക്കി തേങ്ങയോ”? സൈദലവിക്ക് സംശയം .

“ഞമ്മക്ക് അത്രേം ബരെയേ എണ്ണം അറിയൂ” .ബീരാന്‍ തുറന്നടിച്ചു
സൈദലവി ബീരാനെ ചേര്‍ത്തങ്ങു പിടിച്ചിട്ടു പറഞ്ഞു.

“അന്ന നമ്മകിഷ്ട്ടായി ! അന്‍റെ പണിയും പെരുത്തിഷ്ട്ടായി ! നാളെ തൊട്ടു പണിക്കിങ്ങു വന്നെക്കണ്ട ഹിമാറെ...! എണ്ണം പഠിക്കാണ്ട് തേങ്ങ എണ്ണാന്‍ വന്നിരിക്കണ്.... ഒരു നൂറു വരെ എണ്ണം പഠിച്ചിട്ടു ഈ പ്രദേശത്തിനി വന്നാ മതി (മൂപ്പരുടെ ഏറ്റവും വലിയ അക്കം അതാണ്‌!).കടന്നു പൊയ്ക്കോ .....”

ഇതും പറഞ്ഞു സൈദലവി അഞ്ഞൂറാന്‍ സ്റ്റൈലില്‍ ബീരാനെ ഒരു തള്ള്..
ആകെ നാറിയ ബീരാന് വാശിയായി .ഇവന്‍റെ ഔദാര്യം ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ  . നേരെ പോയി ചന്ദ്രോത്തെ നാരായണന്‍ മാഷിന്‍റെ അടുത്ത് .പോയപ്പാടെ ബീരാന്‍ കാര്യം ബോധിപ്പിച്ചു

“ചത്താലും വേണ്ടില്ല . എനിക്ക് കണക്ക് പഠിക്കണം”.

അങ്ങനെ ബീരാന്‍ വൈകുന്നേരങ്ങളില്‍ നാരായണന്‍ മാഷിന്‍റെ ശിഷ്യനായി .രാവിലെ തൊട്ടു വൈകുന്നേരം വരെ പത്മ ടാകീസിനു മുന്നില്‍ ചായയും പരിപ്പ് വടയും വിറ്റു കുടുംബം പോറ്റി .അങ്ങനെ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ബീരാന്‍ കണക്കില്‍ അത്യാവശ്യം ഉഷാറായി .50 വരെ എണ്ണിയ ബീരാന്‍ ഇപ്പോള്‍ ആയിരം ഒന്നും ഒരു സംഖ്യ അല്ലാതായി .

ഒരു ദിവസം രാവിലെ വാതില്‍ തുറന്ന സൈദലവിയുടെ കെട്ടിയോള്‍ പേടിച്ചു അലറി ക്കൊണ്ട് സൈദലവിയുടെ അടുക്കലേക്കു ഓടി .

“കോലായില്‍ ആരോ എന്തൊ കൂടോത്രം എഴുതി പിടിപ്പിചേക്കണ്.ഇങ്ങള് ഒന്ന് ഓടി വരീന്നു”

കട്ടിലില്‍ നിന്ന് ചാടി ഇറങ്ങി സൈദലവി വന്നു നോക്കുമ്പോള്‍ കോലായില്‍ സംഖ്യകള്‍ നിരന്നങ്ങു കിടക്കുകയാ ..... ഒന്ന് മുതല്‍ ആയിരം വരെ .സൈദലവി പക്ഷെ നൂറിന്‍റെ അപ്പുറം നോക്കിയില്ല .നോക്കിയിട്ട് കാര്യം ഇല്ലായിരുന്നു .മൂപ്പര്‍ക്ക് അത്രയല്ലേ അറിയുള്ളൂ !

“ആരോ നൂറിന്‍റെ കൂടോത്രം ചെയ്തതാ” സൈദലവി കേട്ടിയോളോടും കുടുംബക്കരോടും പറഞ്ഞു 
.
ബീരാന്‍ പതുകെ ഒരു തട്ട് കട തുടങ്ങി .അതു പതുക്കെ ചായക്കടയാക്കി .പിന്നെയും കാലം കഴിഞ്ഞപ്പോള്‍ അത് ‘ഹോട്ടല്‍ ബീരാന്‍’ ആയി ..അങ്ങനെ പന്നിയന്നൂരിലെ ഒരു ചെറിയ  അംബാനിയായി ബീരാന്‍ ! സൈദലവി പാട്ടത്തിനെടുത്ത തെങ്ങെല്ലാം വാശി പുറത്തു ബീരാന്‍ ഏറ്റെടുത്തു . പെണ് മക്കളെ എല്ലാം  നല്ലോണം വളര്‍ത്തി  നല്ല നിലയില്‍ കെട്ടിച്ചയച്ചു .ഇളയ മോന്‍ കാദറെ എസ്എസ്എല്‍സി പാസ്സാക്കി  ഗള്‍ഫില്ലേക്ക് അയച്ചു .അങ്ങനെ ബീരാന്‍ ഗള്‍ഫ്കാരന്‍റെ ഉപ്പയായി .

അങ്ങനെ ബീരാന്‍റെ സുവര്‍ണ കാലഘട്ടത്തിന്‍റെ സമയത്താണ്  കാക്കപേന്‍ കുമാരന്‍ രംഗ പ്രവേശം ചെയ്തത് .പതുക്കെ  ഹോട്ടലിലെ സപ്ലയര്‍ ആയി കയറി കൂടിയ കാക്ക പേന്‍ ഏലിയാസ് കുമാരന്‍  പതുക്കെ അടുക്കളയിലേക്കു കയറി ദേഹണ്ണക്കാരനായി.അവിടുന്ന് തലശ്ശേരി ബിരിയാണിയില്‍ സ്പെഷലിസ്റ്റ് ആയി  .അങ്ങനെ ബീരാന്റെ പ്രിയം പിടിച്ചു പറ്റിയ കുമാരനെ വിശ്വസിച്ചു ഹോട്ടല്  മാസം 200 കയ്ക്ക് നോക്കി നടത്താന്‍  കാക്ക പേനിനെ ഏല്‍പ്പിക്കാന്‍ വരെ എത്തി കാര്യങ്ങളുടെ പോക്ക് . 

അന്ന് വൈകീട്ട് പള്ളിയില്‍ വച്ച് സൈദലവിയെ കണ്ടു . കുറെ കാലത്തിനു ശേഷം ഉള്ള സമാഗമം .......ബീരാന്‍ കണാത്ത ഭാവത്തില്‍ നടക്കാന്‍ ശ്രമിച്ചു .പക്ഷെ സൈദലി  വിട്ടില്ല
 .
“എന്താണ്ട ബീരാനെ അനക്ക് ഒരു മുണ്ടാട്ടം മുട്ടി നിക്കണതു .ഹോട്ടെല് കുമാരന്‍ ഏറ്റെടുത്തെന്ന് കേട്ടു .നല്ല ബെസ്റ്റ് മനുഷ്യനാ ഓന്‍” ?

‘ഞമ്മള  ഹോട്ടല്‍ .,ഞമ്മക്ക് ഇഷ്ടോള ആള്‍ക്ക് ഞമ്മള് കൊടുക്കും .അയിനു അനക്കെന്തടോ.”നൂറു വരെ എണ്ണം തെകച്ചറിയാത്ത നജ് എന്തിനാ ഇലൊക്കെ ഇടപെടണ്ണ്‍. ബീരാന്‍ ‘മൊതലാളി’വിളിയെല്ലാം പണ്ടേ  ഒഴിവാക്കിയിരുന്നു;.

 ആദ്യത്തെ ഒന്ന് രണ്ടു മാസം കൃത്യമായി വാടക ഏല്‍പിച്ച കുമാരന്‍ നഷ്ട കണക്കും പറഞ്ഞു വാടക കൃത്യമായി മുടക്കാന്‍ തുടങ്ങി.ഒരു ഒന്ന് രണ്ടു മാസം ബീരാന്‍ ക്ഷമിച്ചു .പിന്നെ ഇതൊരു ശീലമാക്കിയപ്പോള്‍ ബീരാന്‍ നിന്ന് കത്താന്‍ തുടങ്ങി   .ഇതിന്റെ പേരില്‍ ഒടക്കിയ ബീരാനും കുമാരനും വാക്കേറ്റമായി,തന്തയ്ക്കു വിളിയായി ....പ്രശ്നം അങ്ങനെ ഗുരുതരമായി . അതോടെ .പ്രശ്നം നാട്ടുകാരുടെ മധ്യസ്ഥതിയിലായി.അങ്ങനെ പഞ്ചായത്ത്‌ ഭരണ സമിതിയില്‍ പ്രശ്നം  പറഞ്ഞു തീര്‍ക്കാന്‍ തീരുമാനമായി  . നഷ്ടത്തിലായ ഈ കട ബീരാന്‍ തന്‍റെ തലയില്‍ കെട്ടി വെക്കുകയായിരുന്നെന്നു കാക്ക പേന്‍ വാദിച്ചു. അതു പോലെ കൂലിയിനത്തില്‍ തനിക്കു ഒരു നയാ പൈസ തന്നിട്ടില്ല എന്നും  വച്ച് കാച്ചി. അധഃക്രിതരുണ്ടോ ... അധഃക്രിതരുണ്ടോ ...  ഒന്ന് സഹായിക്കാന്‍ എന്ന് അന്വേഷിച്ചു നടക്കുന്ന ഭരണ സമിതി പ്രശ്നം ഏറ്റെടുത്തു .പറഞ്ഞു പറഞ്ഞു കാക്കപേനിന് പൈസ അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥയിലായി കാര്യങ്ങള്‍  എന്നായപ്പോള്‍ ബീരാന്‍ പിന്നെ അവിടെ നിന്നില്ല . കാക്കപേനിനെ  മനസ്സില്‍ പ്രാകിക്കൊണ്ട് ഒരൊറ്റ നടപ്പ് .

വയലിന്‍റെ  വരമ്പില്‍ കൂടി നടന്നു പോകുമ്പോള്‍ അതാ നേരെ അപ്പുറത്ത്  നിന്ന് സൈദലി നടന്നു വരുന്നു .സൈദാലവി യെ  കണ്ടപ്പോള്‍ വാട്ടര്‍ ലൂ തോറ്റ നെപ്പോളിയന്‍ രാജാവിനെ പോലെയായി ബീരാന്‍ .പക്ഷെ തല താഴ്ത്താന്‍ ബീരാന്‍ ഒരിക്കല്ലും ഒരുക്കമല്ലായിരുന്നു .സൈദലവി യുടെ മുന്നില്‍ എത്തിയതും ബീരാന്‍ വച്ചങ്ങു കാച്ചി 

“ഹോട്ടല് ഞമ്മള് ഓന് കൊടുത്തു  .അല്ലെലോന്‍ അന്‍റെ  തേങ്ങ എണ്ണണ്ടി വരും .അതു ഞമ്മക്ക് സഹിക്കൂല" !!  

*=50