Monday, November 7, 2016

വിശപ്പിന്‍റെ ഒരു ഒന്നൊന്നര വിളി



ഭക്ഷണം എന്ന ഭൂലോക മോട്ടിവേഷന്‍ ആണ് എന്നെ ഈ ലോകത്ത് നിലനില്പ്പിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .ഫോര്‍ ഉദാ : ഞാന്‍ ഇപ്പോള്‍ തൂങ്ങി ചാകാന്‍ നിക്കുവാണേല്‍ എന്നെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഒരു പഴുത്ത ചക്കയോ അല്ലേല്‍ ഒരു ദം ബിരിയാണിയോ പരിസര പ്രദേശത്തെങ്ങാനും കൊണ്ട് വച്ചാല്‍ മതി .വേറെ പ്രത്യേകിച്ചു ഒരു തെറാപ്പിയുടെ ആവശ്യം ഇല്ല .നമ്മള്‍ അതിന്‍റെ പിറകെ അങ്ങ് പോയ്‌കോളും. അതു  പോലെ തന്നെ നമ്മെ കൊല്ലാനും വളരെ എളുപ്പമാണ്,സോ സിമ്പിള്‍  വല്ല ഐസ്ക്രീമിലും എലിവിഷം തന്നാല്‍ മതി .എപ്പോള്‍ തിന്നു തട്ടി പൊയ് എന്ന് ചോദിച്ചാ മതി! 

image courtesy -www.pixabay,com
 
 .എന്‍റെ ഈ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ഞാന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മാത്രമേ  നമ്മടെ വീട്ടിലെ  ദോശയുടെയും ഇഡ്ലിയുടെ  എണ്ണമൊക്കെ  അമ്മ എണ്ണാന്‍ തുടങ്ങുകയുള്ളൂ .അല്ലെങ്കില്‍ അമ്മയുടെ കണക്ക് പാളും.ഞാന്‍ വളരുന്നതോടെ ഭക്ഷണത്തോടുള്ള എന്‍റെ പ്രണയം വര്‍ധിച്ചു വന്നു.പക്ഷെ അതിനു ആനുപാതികമായ് ശരീര വളര്‍ച്ച നമ്മള്‍  രേഖപെടുത്തിയില്ല . .ആ സമയത്ത് ആകെ മൊത്തം  ഒരു ലുട്ടാപ്പിയുടെ വലുപ്പം മാത്രം ഉണ്ടായിരുന്ന എന്നെ ഒരു ദിവസം രാവിലെ വരാന്തയില്‍ നിന്ന് വെട്ടി വിഴുങ്ങുന്നത് കണ്ട  അടുത്ത വീട്ടിലെ  കുമാരേട്ടന്‍ പറഞ്ഞു “ചെക്കന്‍റെ മീറ്റര്‍ റീഡിങ്ങില്‍ എന്തോ പ്രശ്നം ഉണ്ട്” .ഏതായാലും കാലത്തിന്‍റെ കുത്തൊഴുക്കില്‍  വളര്‍ന്നു  പന്തലിച്ച ഞാന്‍ ആജാനുഭാഹു ആയപ്പോളേക്കും  അതൊന്നും കാണാന്‍ താത്പര്യം കാണിക്കാതെ കുമാരേട്ടന്‍  ഇഹലോക വാസം വെടിഞ്ഞു.
 
വീട്ടില്‍ എന്‍റെ ഭക്ഷണ രീതി വല്യ രീതിയില്‍ പ്രശ്നം  സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍  അവൈല്യബിള്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നു സത്വര നടപടികള്‍ കൈ കൊണ്ടു .അതില്‍ ഒന്നാമത്തേത് നമ്മള്‍ അതു വരെ താത്പര്യം കാണികാത്ത  ഭക്ഷണ സാധനങ്ങളായ പാവയ്ക്ക ,ഉലുവ ,പെരുംജീരകം തുടങ്ങിയ സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക എന്നതായിരുന്നു .ഉള്‍പാര്‍ട്ടി  ജനാധിപത്യം അവിടെ തീരെ അനുവധിച്ചിട്ടില്ലാത്തതിനാലും  ഭൂരിപക്ഷ വോട്ടുകള്‍ ആ തീരുമാനത്തെ അനുകൂലിച്ചതിനാലും അതില്‍ പിന്നീട് ഒരു ചര്‍ച്ച ഉണ്ടായില്ല .പക്ഷെ നമ്മള്‍ ഏതാ മൊതല് .ഒരു രണ്ടു ദിവസം കൊണ്ട് ഈ പറഞ്ഞ സാധനങ്ങളെ എല്ലാം എന്‍റെ ആമാശയം ദഹിപ്പിക്കാന്‍ തുടങ്ങി .അനന്തരം രണ്ടാമത്തെ  നടപടി അമ്മയുടെ വീടായ പാലത്തായിയിലേക്ക്  ഇടയ്ക്കിടെ അയക്കുക എന്നായിരുന്നു .ഒരാഴ്ചയ്ക്കിടെ പലപ്പോളായി  കേറി ചെല്ലുന്ന എന്നെ ആദ്യമാദ്യം അവിടെ ഉള്ള എല്ലാരും പ്രോത്സാഹിപ്പിച്ചെങ്കിലും പിന്നെ അവര്‍ക്ക് സംഭവങ്ങളുടെ കിടപ്പ് മനസ്സിലായി തുടങ്ങി .പിന്നെ... പിന്നെ ഞാന്‍  ചെല്ലുമ്പോള്‍ തന്നെ എപ്പോള പോണത് എന്ന ചോദ്യം ആദ്യമേ ഇന്‍വേര്‍റ്റെഡ് കോമയിട്ടു ചോദിക്കും  .എന്നിട്ടേ അവിടുത്തേക്കുള്ള ആ ആഴ്ചത്തെ അരി വാങ്ങൂ!

എന്‍റെ ഒടുക്കത്തെ ഈ തീറ്റ പ്രാന്ത് കാരണം മോളില്‍ ഇരിക്കുന്നവന്‍ എനിക്കിട്ടു നല്ല മുട്ടന്‍ ഒരു പണി എര്‍പ്പാടാക്കിയ കാര്യം ഞാന്‍ വളരേ വൈകിയാണ് അറിഞ്ഞത് .കണ്ണൂരില്‍ താമസിച്ചു ജോലി ചെയ്യുന്ന സമയത്താണ് ആ കൊട്ടേഷന്‍ മൂപ്പരു അപ്പ്രൂവ് ചെയ്തതു .അന്ന് കണ്ണൂരില്‍ ഹര്ത്താല് ഇപ്പോളത്തെക്കാള്‍ കൂടുതല്‍  കിട്ടും .എപ്പോള്‍ എങ്ങനെ ഇവന്‍ ഉണ്ടാകുമെന്ന് ചാള്‍സ് ഡാര്‍വിനു പോലും പറയാന്‍ സാധിക്കില്ല .കണ്ണൂരില്‍ പുലി ഇറങ്ങാറില്ല .പക്ഷെ ഹര്‍ത്താല്‍ ഇറങ്ങും .ഫലത്തില്‍ രണ്ടും മാത്തമാറ്റിക്സ് ആണ് .ആള്‍ക്കാരൊന്നും പേടിച്ചു പുറത്തിറങ്ങാറില്ല .ഒരു ദിവസം രാവിലെ എണീറ്റപ്പോള്‍ ആണ് അന്ന് ഹര്‍ത്താല്‍ ആണെന്ന് അറിയുന്നത്.കേട്ടപ്പോള്‍ തന്നെ എന്‍റെ കിളി പോയ്! വേറൊന്നും അല്ല ഭക്ഷണം തന്നെ വിഷയം .ഒരു പൂച്ചകുട്ടി പോലും ഇറങ്ങി നടക്കാത്ത  അവസ്ഥയാണ് ഭായ് !പിന്നെ ഹോട്ടലിന്‍റെ  കാര്യം പറയാനും ഇല്ല .മുറിയില്‍ മൊത്തം തപ്പി നോക്കിയിട്ട് ഒരു കടല മിഠായി പോലും ഇല്ലാത്ത അവസ്ഥ.ഞാന്‍ അന്ന്  വിശന്നു ചത്ത്‌ പോവും എന്നെനിക്കു തോന്നി .അന്ത്യാഭിലാഷമായി വീട്ടുകാരെ വിളിക്കണം എന്ന് തോന്നിയെങ്കിലും ഫോണ്‍ ബൂത്ത്‌  തുറന്നിട്ടില്ല എന്ന നഗ്ന സത്യം അതില്‍ നിന്നും പിന്തിരിപ്പിച്ചു .ഇനി മരണത്തെ അഭിമുഖീകരിച്ചു കളയാം എന്ന് തന്നെ വിചാരിച്ചു

ഉച്ചയ്ക്ക് ഒരു പന്ത്രണ്ടു മണി വരെ ഈ ചിന്തയുമായി പിടിച്ചു നിന്നെങ്കിലും പിന്നെ ഒരു ലെവലും കിട്ടാതെ മുറിയും പൂട്ടി പുറത്തേക്കു നടന്നു .എന്‍റെ വയറു പോലെ തന്നെ എല്ലായിടത്തും ശൂന്യത മാത്രം! . അവിടെ കിടന്ന ഒരു നോട്ടിസ്  കീറി അതില്‍ എന്‍റെ പേരും നാളുമൊക്കെ എഴുതി പോക്കറ്റില്‍ ഇട്ടു .ഇനി അനാഥ ശവമായി അവിടെ എവിടെയെങ്കിലും കിടന്നു  മരിക്കേണ്ട , ആരെങ്കിലും പോക്കറ്റില്‍ അഡ്രസ്സ് കണ്ടു ആംബുലന്‍സ് വീട്ടിലേക്കു അയച്ചുകൊള്ളും എന്ന് സമാധാനിച്ചു  മുന്നോട്ടു നടന്നു .കവലയ്ക്ക് അടത്തെത്തിയപ്പോള്‍ ഒരു കടയുടെ ഷട്ടര്‍ പകുതി തുറന്നു വച്ചിരിക്കുന്നത് കണ്ടു . ഒന്നും നോക്കാതെ അതിലേക്കു ചാടി കയറി .എന്‍റെ പെട്ടന്നുള്ള വരവ് കണ്ടു ഞാന്‍ ഏതോ ഹര്‍ത്താല്‍ അനുഭാവി ആണെന്ന് ആ പാവം ചേട്ടന്‍ വിചാരിച്ചു പൊയ് .
“മെഡിക്കല്‍ ഷോപ്പ് ആണ് അത്യാവശ്യക്കാര്‍ക്ക് മരുന്ന് കൊടുക്കാന്‍ വേണ്ടി തുറന്നതാണ്. ദയവു ചെയ്തു പ്രശ്നം ഉണ്ടാക്കരുതു ” അയാള്‍ എന്നോട് സവിനയം അഭ്യര്‍ഥിച്ചു . അവസാന പ്രതീക്ഷയും നഷ്ടപെട്ടു എന്നു മനസിലാക്കിയ ഞാന്‍ പുറത്തേക്കു ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍ ആണ് മുകളില്‍ ഉള്ള ആള്‍  പരീക്ഷണം അവസാനിപ്പിച്ചു  എന്‍റെ നേരെ മുകളിലേത്ത  ഷെല്‍ഫില്‍  ആ സാധനത്തെ  കൊണ്ട് വച്ചതു- ‘സെറെലാക്’
“ഒരു മൂന്നു ടിന്‍ ‘സെറെലാക്’ വേണം ചേട്ടാ “.
“മൂന്നു ടിന്നോ” ?
ഗള്‍ഫിലേക്ക് പെങ്ങളുടെ  കുട്ടിക്ക് കൊടുത്തയക്കാനാണ് ...ഇന്ന് വൈകീട്ടത്തെ  ഫ്ലൈറ്റില്‍ പോകാനുള്ളതാണ് .-ഒരു ഉത്തരവാദിത്തം ഉള്ള  ആങ്ങളയുടെ മുഖഭാവം  വരുത്താന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു  . .
അങ്ങനെ ചെറുപ്പത്തില്‍ കുടിക്കാന്‍ കഴിയാത്ത  ‘സെറെലാക്’  അന്ന് ഞാന്‍ മതിയാവോളം കഴിച്ചു .സാധനം കൊള്ളാട്ടോ! .ഇടക്ക് അതു തിന്നു ബോറടിക്കുമ്പോള്‍ താലിസ്മിഠായി  ടച്ചിങ്ങ്സ് ആയി  തട്ടും!സംഗതി ബഹു കേമം ! ഏതായാലും , ഈയൊരു സംഭവത്തിന്‌ ശേഷം ഹര്‍ത്താല്‍ മുന്‍കൂട്ടി അറിയാന്‍ വൈകീട്ടുള്ള പടയണി പത്രം ഞാന്‍ സ്ഥിരമായി വായിക്കാന്‍ തുടങ്ങി.

image courtesy www.googleimages.com

Tuesday, August 9, 2016

ബാഹുബലിയുമായി രണ്ടു മാസം ...ഹോ !!



      താമസിക്കാന്‍ പോകുന്ന വീട്ടില്‍ കുറച്ചു അലൂമിനിയം ഫേബ്രികേഷന്‍ ചെയ്യാന്‍ തത്വത്തില്‍ ധാരണയായി .സ്ഥലത്തെ പ്രധാന ഫേബ്രികേട്ട്ര്‍ ആയ മിസ്റ്റര്‍  ബാഹുബലിയെ അപ്പോള്‍ തന്നെ വിളിച്ചു .വിളിച്ചു ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോളേക്കും ആള്‍  മുന്‍പില്‍ ഹാജര്‍ . ലവന്റെ ഉത്തരവാദിത്വത്തില്‍ നമ്മള്‍ സന്തുഷ്ടരായി .ചെയ്യാൻ  പോകേണ്ട ജോലിയെ കുറിച്ച് ബാഹുബലിയെ  പറഞ്ഞു മനസ്സിലാക്കി കൊടുത്തു .ഉടന്‍ തന്നെ  വാള്‍ ഉറയില്‍ നിന്ന്  ഊരും പോലെ മെഷറിംഗ് ടേപ്പ് വലിച്ചൂരിയെടുത്തു കിഴക്ക് നിന്നും പടിഞ്ഞാറേക്കും തെക്ക് നിന്നും വടക്കോട്ടെക്കും അതും വലിച്ചു നടന്നു .അഗാധമായ  ചിന്തയ്ക്ക് ശേഷം തന്‍റെ ഡയറിയില്‍ കുറെ ഹരിക്കലും ഗുണിക്കലും ചെയ്തു നോക്കി , ശേഷം പതുക്കെ മുഖം എന്‍റെ നേരെ ഉയര്‍ത്തി
 .
“ഇതു നമ്മക്ക് ശരിയാക്കി കളയാം"
“അല്ല ലവന്‍ ....നമുക്ക് ഈ ഇരുപത്തിഅഞ്ചിനു  ഇവിടേയ്ക്ക്  മാറേണ്ടതാണ് .അതിനു മുന്‍പ് തീര്‍ക്കാന്‍ പറ്റുമോ.അല്ലേല്‍ അടുത്ത മാസ വാടക ഞങ്ങള്‍  ഇനിയും വാടക വീട്ടില്‍  കൊടുക്കേണ്ടി വരും ”?
“ഇരുപത്തിഅഞ്ചിനു ഇനിയും എന്തോരം ദിവസം കെടക്കണ് ...ഇന്നിപ്പോള്‍ രണ്ടാം തീയതിയല്ലേ ആയുള്ളൂ .എനിക്കിത് ഒരു രണ്ടു ദിവസത്തെ വര്‍ക്ക്‌ .അത്രയേ ഉള്ളൂ .ഞാന്‍ ഇപ്പം  തന്നെ സാധനം എടുക്കാന്‍ പോകും ..നാളെ ഞായറാഴ്ച ,ലീവ് അല്ലെ തിങ്കളാഴ്ച ഇതല്ലാം സെറ്റ് ചെയ്യും ..ചൊവ്വാഴ്ച  ഇവിടെ വന്നു എല്ലാം ഫിറ്റ്‌ ചെയും . ഏറി വന്നാല്‍ ബുധനാഴ്ചയോടെ  എല്ലാം തീരും. ഇങ്ങള്  മാറി താമസിക്കാനുള്ള  ബാക്കി ഏര്പ്പാട് എന്താന്ന്  വച്ച ചെയ്തോളി ."

ഇതും പറഞ്ഞു ലവന്‍ തന്‍റെ ഡയറിയില്‍ വീണ്ടും കാര്യമായി എന്തോ എഴുതി പിടിപ്പിക്കാന്‍ തുടങ്ങി.അതിനിടയില്‍  ഒരു കിണ് കിണ് ശബ്ദത്തോടെ മൊബൈല്‍ അടിക്കുന്നതും ആള്‍ ഡിയുറൊഫ്ലക്സ്‌ കിടക്കയുടെ പരസ്യത്തില്‍ സ്പ്രിംഗ് ചാടുന്നത് പോലെ ഒരു ചാട്ടവും ഓട്ടവും .അതോടെ ആ രംഗം തീര്‍ന്നു

തിങ്കളാഴ്ച ഞാന്‍ ലീവ് ആക്കി നമ്മുടെ ബാഹുബലിയെ കാത്തു നിന്നു.ഒന്‍പതു മണിക്ക് ഒന്ന് കൂടി ഫോണ്‍ ചെയ്തു
"ഞാന്‍ ഒരു പത്തു മണിക്ക് അവിടെ എത്തും .വാതില് തുറന്നു വച്ചേക്കണം .കുറച്ചു സാധനം  എടുത്തു  വെക്കാനുണ്ട് ".

 ഞങ്ങള്‍  കാത്തിരിപ്പു തുടങ്ങി .ഉദ്ധിഷ്ട കാര്യത്തിന്റെ ഫല പ്രാപ്തിക്കു വേണ്ടി കൊറേ ഏറെ ദോശയും   ചായയും ഉണ്ടാക്കി.അങ്ങനെ പത്തു മണിയായി ,പതിനൊന്നു മണിയായി ,പതിനൊന്നരയായി ...ഒരനക്കവും ഇല്ല .മുന്‍പിലെ റോഡില്‍ ഓരോ വണ്ടി പോകുമ്പോളും ഗള്‍ഫില്‍ നിന്നും  ഭര്‍ത്താവു വരുമ്പോള്‍ അതില്‍ അദ്ദേഹം ആയിരിക്കും എന്ന് കാത്തിരിക്കുന്ന ഭാര്യയെ പോലെ ഞാൻ പണി തീരാത്ത കൊലായില്‍ നമ്മുടെ ടിയാനെയും കാത്തു നിന്നു.മൊബൈലില്‍ വിളിച്ചു നോക്കി .ബെല്‍ അടിക്കുന്നതല്ലാതെ ആള്‍ എടുക്കുന്നില്ല .എനിക്ക് ദേഷ്യവും വിഷമവും തിളച്ചു പൊങ്ങി .അതു മുഴുവന്‍ ഞാന്‍ ആ പാവം പലഹാരങ്ങളോടും ചായയോടും തീര്‍ത്തു .എന്തായാലും അന്ന് വീട്ടില്‍ ചോറ് വെക്കേണ്ടി വന്നില്ല ..രാവിലെ ദോശയും ചായയും ....ഉച്ചയ്ക്ക് ചായയും ദോശയും ....രാത്രി കുറച്ചു വളിച്ച ദോശയും ചായയും

പിന്നെ കുറെ ദിവസത്തേക്ക് ലവന്‍റെ പോടി പോലും കണ്ടില്ല  .എന്‍റെ ഫോണില്‍ നിന്നുള്ള ഒരു വിളിയും പുള്ളി എടുക്കാറും ഇല്ല  .അവസാനം എന്‍റെ ഒരു സുഹൃത്തിന്‍റെ ഫോണില്‍ നിന്നും വിളിച്ചപ്പോള്‍ എങ്ങനെയോ എടുത്തു .കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഞാന്‍ അതു പുറത്തു കാണിക്കാതെ സംസാരിച്ചു (അപ്രീതി സമ്പാദിച്ചാല്‍ ഞാന്‍ കൊടുത്ത അഡ്വാന്‍സ്‌ സ്വാഹയാകും).അപാര തോലിക്കട്ടിയോടെ അവന്‍ എന്നോട് സംസാരിച്ചു .എന്‍റെ ഫോണിലെ വിളികള്‍ അവന്‍റെ ഫോണില്‍ നിന്നും എടുക്കാന്‍ പറ്റുന്നില്ലത്രേ!അങ്ങനെ ഒരു പ്രത്യേകതയുള്ള ഒരു ഫോണ്‍ ആണ് പോലും തിരുമേനിയുടേത് .എന്തായാലും നാളെ നമ്മള്‍ സാധനങ്ങളുമായി വരാന്‍   പോകുകയാണ് .ഇനിയൊന്ന്‍ കൊണ്ടും പേടിക്കേണ്ട എന്നൊക്കെ എന്നെ സമാധാനിപ്പിച്ച ധൈര്യത്തില്‍ ഞാന്‍ ഫോണ്‍ വച്ചു .പിറ്റേന്നത്തെ ഇര എന്‍റെ ഭാര്യാപിതാവായിരുന്നു .അദ്ദേഹം രാവിലെ പോയി വീടൊക്കെ തുറന്നു .അടുത്ത വീട്ടില്‍ നിന്ന് ഒരു കസേരയോക്കെ കടം വാങ്ങി അതില്‍ ഇരുന്നു അവരെ കാത്തിരിക്കാന്‍ തുടങ്ങി .കാത്തിരുന്ന് കാത്തിരുന്ന് പുള്ളി അവിടെ ഉറങ്ങി പൊയ് എന്നാണ് പറഞ്ഞത് .മൂന്നു മണി  ആയപ്പോള്‍  പുറത്തൊരു' ശബ്ദം കേട്ട് പുള്ളി പുറത്തേക്കു നോക്കി. നമ്മുടെ നായകന്‍ പ്രത്യക്ഷപ്പെട്ട് ,കയ്യില്‍ ഒരു ചെറിയ സഞ്ചിയും ആയി നില്‍ക്കുന്നു .വല്യൊരു ലോറി നിറയെ സാധനം  പ്രതീക്ഷിച്ച ഫാദര്‍ ഇന്‍ ലോ പകച്ചു നിക്കുമ്പോള്‍ നമ്മുടെ ബാഹുബലി സഞ്ചിയില്‍ നിന്നും കുറച്ചു സ്ക്രൂ ഡ്രൈവറും ഒരു ഡ്രില്ലിംഗ് മെഷിനും ഇറക്കി വച്ച് ഒരൊറ്റ പോക്ക് .അദ്ഭുതപരതന്ത്രനായി നിന്ന എന്‍റെ ഭാര്യാപിതാവിനു എന്തെങ്കിലും പറയാനുള്ള ഒരു സാവകാശം ആ മഹാമനസ്സു കൊടുത്തില്ല . എന്താല്ലേ! 

അങ്ങനെ ഇരുപത്തഞ്ചും കഴിഞ്ഞു മാസങ്ങള്‍ പലതും കഴിഞ്ഞു .നീലകുറിഞ്ഞി പൂക്കുന്നത്  പോലെ ഇടയ്ക്കു വന്നു ഒരു മുട്ടല്‍,ഒരു തട്ടല്‍  പിന്നെ മുങ്ങല്‍ .ഇങ്ങനെ നമ്മുടെ ബാഹുബലിയുടെ ക്രീഡകള്‍ ഒരു രണ്ടു മാസം നീണ്ടു നിന്നു.ഇതെല്ലാം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി .ദേഷ്യവും സങ്കടവും നിയന്ത്രിക്കാന്‍ യോഗയെക്കാള്‍ നല്ലത് ബാഹുബലിയെ പോലുള്ള ഒന്നിനെ വാങ്ങി വച്ചാ മതി ...

Thursday, March 17, 2016

പരിണാമം


വായനയ്ക്ക് മുൻപ് ......

എനിക്ക് എന്റെ ശരിയും നിങ്ങൾക്ക് നിങ്ങളുടെ ശരിയും ഉണ്ട്.ശരികളെ കൊണ്ട് മത്സരിക്കുകയാണ് നമ്മൾ  നമ്മുടെ ഇന്നലെകളിലും ഇന്നുകളിലും   ശരികളെ ഒന്നു ശരിയായി കാണാനുള്ള ഒരു ശ്രമം .... അത്രേ ഉള്ളൂ.... 

coutesy. www.youtube.com

' പണ്ട് പണ്ട് ഒരു കാട് ഉണ്ടായിരുന്നു

.അവിടെ കുറേ അരൂപികളായ  അമീബകള്‍ മാത്രമേ ജീവിച്ചിരുന്നു. ഇഷ്ടമുള്ള രൂപങ്ങള്‍ സ്വീകരിച്ചു കൊണ്ട് സ്വച്ചശാന്തരായി  ആ കാട്ടില്‍  അവര്‍ വിഹരിച്ചിരുന്നു .അങ്ങനെയിരിക്കെ ആ  കാട്ടില്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടു .കടുത്ത ജല ദൌര്‍ലഭ്യം അവരെ എല്ലാവരേയും വേട്ടയാടി .രക്ഷ ഇല്ലാതെ അമീബകള്‍  ദാഹനീരിനായി  പല വഴി പരക്കം പാഞ്ഞു .കാടിന്‍റെ കിഴക്ക് പ്രദേശത്ത് എത്തിയ അമീബകള്‍ ചെങ്കുത്തായ വലിയ  ഒരു മലയുടെ അടിവാരത്തില്‍ എത്തി  .അതിന്‍റെ മുകളിലായി ഉള്ള  പാറ മടകളില്‍ വെള്ളം കാണും എന്ന പ്രതീക്ഷകളില്‍ അവര്‍ ആ മല കയറാന്‍ തുടങ്ങി! ദിവസങ്ങളോളം ഇഴഞ്ഞു നീങ്ങിയ അവര്‍ ഒടുവില്‍ വളരെ പണി പെട്ടു ആ പര്‍വതത്തെ കീഴടക്കി .അതിന്‍റെ മുകളിലെ പാറ മടകളില്‍ നിന്നും അവര്‍ക്ക് തെളി നീര്‍ ലഭിക്കുകയും ചെയ്തു 

courtesy .www.geograph.org.uk



പടിഞ്ഞാറു ഭാഗത്തേക്ക്‌  പോയ അമീബകള്‍ തീ പിടിച്ച ഒരു പുല്‍ മേടിന്‍റെ അരികിലാണ് അവസാനം എത്തിയത് .ആ തീ കാടിന്‍റെ അപ്പുറത്തായി ഒരു വറ്റാത്ത നീരുറവ ഉണ്ടെന്നു തല മുതിര്‍ന്ന അമീബകളില്‍ ആരോ പുതു തലമുറയെ അറിയിച്ചിരുന്നു .അങ്ങനെ അവര്‍ ആ  അഗ്നി ഹര്‍മ്യത്തെ  മുന്നേറി പറക്കാനുള്ള ശ്രമം ആരംഭിച്ചു.അതിനായി കൊച്ചു  ചിറകുകളുമായി അവര്‍ ശ്രമം തുടങ്ങി .ക്ഷീണിതരായ ചിലര്‍ ആ ശ്രമത്തിനിടെ തീയില്‍ പെട്ടു മരിച്ചു .എന്നിരുന്നാലും ബാക്കിയുള്ളവര്‍ ‘തീ’യെ കീഴടക്കുന്നതില്‍  വിജയിച്ചു .അവര്‍ പ്രതീക്ഷിച്ചത്  പോലെ അവര്‍ക്ക് ദാഹ ജലം ലഭിക്കുകയും ചെയ്തു .

coutesy www.wikipedia .org




തെക്ക് ഭാഗത്തേക്ക്‌ പോയവര്‍ ഒരു വലിയ ഗര്‍ത്തത്തിന്‍റെ മുന്നിലാണ്  എത്തിയത് .കുത്തനെ ഇറങ്ങേണ്ട അതിന്‍റെ അടിയില്‍ നിന്നും നീരുരവയുടെ ശബ്ദം കേട്ട് അവര്‍  സന്തോഷത്തോടെ അതിലേക്കു ഇറങ്ങാന്‍ തുടങ്ങി .ഗര്‍ത്തത്തിന്റെ ചുവരുകളില്‍ അള്ളി പിടിക്കാനായി അവര്‍ രണ്ടു കൈകളും രണ്ടു കാലുകളും രൂപപെടുത്തി വളരെ ആയാസപെട്ടു കൊണ്ട്    അടിയില്‍ എത്തി ചേരുകയും ദാഹം തീര്‍ക്കുകയും ചെയ്തു 

coutesy -www.youtube.com




വടക്ക് ഭാഗത്ത്‌ പോയവര്‍ കടലിന്‍റെ മുന്നിലാണ് എത്തി പെട്ടത് .ഉപ്പു ജലം നിറഞ്ഞ കടല്‍ കണ്ടു നിരാശരായ അവര്‍ രണ്ടും കല്പിച്ചു കടലില്‍ ഇറങ്ങി നീന്താന്‍ തുടങ്ങി .നീന്താന്‍ വേണ്ടി അവര്‍ രണ്ടു ചിറകുകളും ഒരു വാലും  ശരീരത്തില്‍ ഉണ്ടാക്കി  .കുറെ നേരം നീന്തിയ അവര്‍ ഒരു ദ്വീപില്‍ എത്തിച്ചേരുകയും അവിടെ ഉണ്ടായിരുന്ന തടാകത്തില്‍ നിന്നും ദാഹം തീര്‍ക്കുകയും ചെയ്തു 

www.commons.wikipmedia.org
വേനല്‍ കാലം കഴിഞ്ഞു .ആ കാട്ടില്‍ മഴ പെയ്തു .പല വഴിക്ക് പോയ അമീബകള്‍ എല്ലാരും തിരിച്ചെത്തി .
കിഴക്ക് നിന്നും വന്നവര്‍ പറഞ്ഞു .”നമ്മള്‍ എല്ലാവരും ഇനി മുതല്‍ ഇഴഞ്ഞു നടക്കണം .എന്നാല്‍ മാത്രമേ നമ്മള്‍ക്ക് ദുരിത കാലത്തെ അധിജീവിക്കാന്‍ പറ്റുള്ളൂ” .
അപ്പോള്‍ പടിഞ്ഞാറു ഭാഗത്തെ കൂട്ടര്‍ പറഞ്ഞു . “പറക്കാന്‍ കഴിയാത്ത ഒരാള്‍ക്കും അധിജീവനം സാധ്യമല്ല ! നമ്മള്‍ എല്ലാവരും ഇനി മുതല്‍ പറക്കാന്‍ ചിറകുകളുമായി നടക്കണം .അല്ലാത്തവര്‍ക്ക് ഒരു രക്ഷയും ഇല്ല” .
“അതു നിങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ മതിയോ” ?തെക്ക് ഭാഗത്ത്‌ നിന്നും വന്നവര്‍ ചോദിച്ചു . “നമ്മള്‍ കൈയും കാലുകളുമായി ജീവിക്കാന്‍ ശീലിക്കണം .ഒരു അമീബയും  ഇവയില്ലാതെ പൂര്‍ണരാകില്ല .ഞങ്ങളുടെ അനുഭവം വച്ച് പറയുകയാ”
“നിര്‍ത്ത്!!! ഈ അര്‍ത്ഥമില്ലാത്ത സംസാരം .ചിറകുകളും വാലുകളും ഇല്ലാതെ നീന്താന്‍ കഴിയില്ല.നീന്താന്‍ അറിയാത്തവര്‍ക്ക് അധിജീവനം സാധ്യവുമല്ല” !

courtesy .www.en.wikipedia.org
അങ്ങനെ അമീബകള്‍ തമ്മില്‍ ലഹള തുടങ്ങി .അടുത്ത വരള്‍ച്ച വരെ അവര്‍ പരസ്പരം കൊന്നും കൊടുത്തും ജീവിച്ചു.എന്നാല്‍ ആരാണ് ശരി എന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിഞ്ഞും ഇല്ല  .വരള്‍ച്ച വന്നപ്പോള്‍ കിഴക്ക് ഭാഗത്തേക്ക്‌ ഇഴഞ്ഞും പടിഞ്ഞാറേക്ക്‌ പറന്നും തെക്കൊട്ടേക്ക് നടന്നും  വടക്കോട്ടേക്ക് നീന്തിയും അവര്‍ യാത്രയായി ..