Friday, January 23, 2015

ക്ലാപ്പ് ക്ലാപ്പ് !!!!





പൂര്‍വ രംഗം
നമ്മുടെ  സംസ്കാരം മിസ്റ്റര്‍ ഇന്ദുചൂടന്‍റെ തലയില്‍ 'ക്ഷ' കേറിയിട്ടു ഇച്ചിരി നാളായി !അല്ലാ എന്താ മോനെ ഈ സംസ്കാരം ? എന്നാരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതില്ലേ...അതൊക്കെ തന്നെ സംസ്കാരം എന്നുള്ള മറുപടിയും അപ്പം തന്നെ കിട്ടും .
ഒന്നും കൂടി വിശദമാക്കി തരാമോ ?
ഞാന്‍ പെണ്‍കുട്ടികളെ നോക്കാറില്ല  ,ഞാന്‍ പബ്ബുകളില്‍ പോകാറില്ല ,രണ്ടു നേരം കുളിക്കും ,പല്ല് തേക്കും പിന്നെ കക്കൂസില്‍ പോകും ..ഇതെല്ലാം കണ്ടില്ലേ ഇതൊക്കെയാണ് സംസ്കാരം
ഇതാണോ പുകില്‍ പെറ്റ ആര്‍ഷ ഭാരത സംസ്കാരം മോനെ ??
അര്‍ഷ അല്ല കുട്ടാ .... ഹര്‍ഷ ..ഹര്‍ഷ ഭാരത സംസ്കാരം ഹര്‍ഷ ഭോഗലയെ അറിയുന്നുണ്ടാവില്ല അല്ലേ.. അതെങ്ങനെയാ ടിവി കാണാറില്ലലോ   ... എന്താ അവന്‍റെ ഒരു സംസ്കാരം !അവന്‍റെ കമന്ടറി ഒന്ന് കേക്കണം അപ്പം മനസിലാവും എന്താ ഈ സംസ്കാരം എന്ന് പറഞ്ഞാല്‍....
  ******************************************
ഞാന്‍ ഈ എഴുതിയത് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന സാംസ്‌കാരിക വിപ്ലവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരിക്കും എന്ന് നിങ്ങള്‍ വിചാരിച്ചു കളയരുത് .ഇതു ഒരു പത്തു വര്‍ഷം മുന്നത്തെ കഥയാണ് .കഥാപാത്രം എന്‍റെ വളരെ അടുത്ത സുഹൃത്തായതു കൊണ്ട് പേര് ഞാന്‍  മാറ്റി പിടിച്ചു എന്നേ ഉള്ളൂ .അളിയന് സംസ്കാരം എന്ന വാക്കിനോട് ഒരു ആസക്തിയാണ്‌ .പക്ഷെ അതെന്തൂട്ടാ എന്ന് ചോദിച്ചാല്‍ മൂപ്പര്‍ മുകളില്‍ കൊടുത്ത താത്വികമായ ചില പ്രസംഗങ്ങള്‍ കൊണ്ട് നമ്മെ മുട്ട് കുത്തിച്ചു കളയും .നഴ്സിംഗ് ബിരുദ പഠനത്തിനിടെ കണ്ടു മുട്ടിയ ഒരു അപൂര്‍വ വ്യക്തിത്വം.  .
മച്ചാന്‍റെ സാംസ്‌കാരിക പ്രകടനങ്ങള്‍ അങ്ങനെ തുടര്‍ന്നു കൊണ്ട് പോകുന്നതിനിടെ അദ്ദേഹം പോലും അറിയാതെ അങ്ങേരുടെ കോഴ്സ് നാലാം വര്‍ഷത്തേക്ക് കടന്നു .ആ വര്ഷമാണ് ‘ലേബര്‍ റൂം’ പോസ്റ്റിങ്ങ്‌ ഉണ്ടാകുന്ന വര്‍ഷം .ആണായാലും പെണ്ണായാലും എല്ലാവരും മിനിമം 20 പ്രസവം എടുത്താലെ ആ മുറിയില്‍ നിന്നും മോചനമുള്ളു .നമ്മുടെ സാംസ്‌കാരിക നായകന്‍റെ സാംസ്‌കാരിക ചിന്തകള്‍ പെട്ടന്ന് തല പൊക്കി .
"സ്ത്രീകള്‍ പ്രസവിക്കുന്നിടത്ത് പുരുഷനായ ഞാന്‍ പോകാനോ? അസംഭവ്യം! അതു നമ്മുടെ സംസ്കാരത്തിന് എതിരാണ്"
“അതിനു നീ പുരുഷനായി അവിടെ പോകേണ്ട !ഒരു മനുഷ്യനായി പോയാല്‍ മതി” ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് അവനെ വിളിച്ചു ഉപദേശിച്ചു .
പക്ഷെ നമ്മുടെ ശവി പാറ പോലെ ഉറച്ചു നെഞ്ചും വിരിച്ചു  ഒരൊറ്റ നില്‍പ്പ്  !
അങ്ങനെ ഒരാള്‍ ഒഴിച്ചു മറ്റെല്ലാവരും ലേബര്‍ റൂം പോസ്റ്റിങ്ങ്‌ സ്വീകരിച്ചു തുടങ്ങി .മേല്‍ പറഞ്ഞ കക്ഷി  സുഹൃത്തുക്കളുടെ നിരന്തര സമ്മര്‍ദം തങ്ങാന്‍ ആവാതെ വരുമ്പോള്‍  പ്രസവ വാര്‍ഡുകളില്‍ മാത്രം തന്‍റെ സാന്നിധ്യം അറിയിച്ചു .
ബാക്കിയുള്ള എല്ലാ അവന്മാരും അവളുമാരും തങ്ങള്‍ വിജയപൂര്‍വം പൂര്‍ത്തിയാക്കിയ പ്രസവത്തിന്‍റെ  രേഘകള്‍ വകുപ്പ് മേധാവിയെ ഏല്പിച്ചു തുടങ്ങി .അതോടു അനുബന്ധിച്ച് അവിടെ അന്നേരം ഒരു അശിരീരി മുഴാങ്ങാന്‍ തുടങ്ങി .
‘ഇരുപതു പ്രസവം നടത്താത്തവര്‍ യുനിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ പോണില്ല’
ഇതും കൂടി കേട്ടപ്പോള്‍ നമ്മുടെ ഇന്ദുചൂടന്‍ ഒന്ന് കിടുങ്ങി .തന്‍റെ കൂടെ ഒരുത്തനെങ്കിലും കൂടെ നില്‍ക്കും എന്ന് വിചാരിച്ചാണ് ഇതിനിറങ്ങിയത് .അന്നു  കണ്ണില്‍ ചോരയില്ലാത്ത എല്ലാ അവന്മാരും കൂടി ഒറ്റി.ഇപ്പോള്‍ താന്‍ ഒഴിച്ചു ബാക്കി എലാവരും പരീക്ഷ എഴുതുന്ന സ്ഥിതി വന്നിരിക്കുന്നു .അങ്ങനെ ചഞ്ചല ഹൃദയനായി തത്പര കക്ഷി നില്‍ക്കുമ്പോള്‍ സുഹൃത്തുക്കളായ  നമ്മള്‍ ചേര്‍ന്നു നടത്തിയ നയതന്ത്ര നീക്കത്തിന്‍റെ  അടിസ്ഥാനത്തില്‍ അവിടം വരെ വരാം എന്ന് മൂപ്പിലാന്‍ മൃദുപ്പെട്ടു .
അങ്ങനെ ജീവന്‍ ജീവിതവുമായി കൂടി ചേരുന്ന ആ മുറിയിലേക്ക് മിസ്റ്റര്‍ ഇന്ദുചൂടന്‍ ആനയിക്കപ്പെട്ടു .കൂടെ ഉള്ളവര്‍ എല്ലാവരും മുന്‍പരിചയത്താല്‍ അവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞവര്‍ ആയിരുന്നു .പക്ഷെ സാംസ്‌കാരിക നായകന്‍ ‘ഒരന്തവും കുന്തവും’ അറിയാതെ ഇങ്ങനെ ഒരു നില്‍പ്പ് .
പെട്ടന്ന് ആന്‍റിനേറ്റല്‍ വാര്‍ഡില്‍ നിന്നും ഒരു ഗര്‍ഭിണിയെ പ്രസവ വേദന വന്നതിനാല്‍  ലേബര്‍ റൂമിലേക്ക്‌ കൊണ്ട് വന്നു .പ്രസവ കട്ടിലില്‍ അവരെ കിടത്തി കഴിയുമ്പോളേക്കും പ്രസവം നടക്കാറായി കഴിഞ്ഞിരുന്നു. പെട്ടന്ന് ഉണ്ടായ ഈ സംഭവ വികാസത്തില്‍ അവിടം ആകെ ബഹളമയമായി . .ഇതൊന്നും കൂടാതെ ആ സമയം ആ യുണിറ്റിന്റെ ഹെഡ് അവിടെ പ്രത്യക്ഷപ്പെട്ടു നേരിട്ട് നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി.അവരുടെ പരിചയമുള്ള ആരോ ആയിരുന്നു ആ ഗര്‍ഭണി .അല്‍പ സമയത്തിന് ശേഷം എല്ലാം മംഗളകരമായി  കുട്ടിയുടെ കരച്ചിലോടെ അവസാനിച്ചു .ഇനിയുള്ളത് കുട്ടിയുടെ പൊക്കിള്‍കൊടി വേര്‍പെടുത്തല്‍ മാത്രമാണ് .പൊക്കിള്‍കൊടി ക്ലേമ്പ്  ചെയ്തിട്ട് മുറിക്കാനായി വകുപ്പ് മേധാവി ഒരു ദീര്‍ഖ നിശ്വാസം വിട്ടതിനു ശേഷം നമ്മുടെ പകച്ചു നില്‍ക്കുന്ന സാംസ്‌കാരിക നായകനെ നോക്കി പറഞ്ഞു
“ക്ലേമ്പ്....... ക്ലേമ്പ്....”
ഉടന്‍ തന്നെ നമ്മുടെ താരം രണ്ടു കൈയും കൊട്ടാന്‍  തുടങ്ങി
ദേഷ്യം വന്ന ഡോക്ടര്‍ മിസ്റ്റര്‍ ഇന്ദുചൂടനെ ഉടന്‍ തന്നെ അവിടുന്ന് ഗെറ്റ് ഔട്ട്‌  അടിച്ചു .
സംഭവിച്ചത് എന്താണെന്നു വച്ചാല്‍  സാംസ്‌കാരിക നായകന്‍ ‘ക്ലേമ്പ്’ എന്നുള്ളത്  ‘ക്ലാപ്പ്’ എന്നാണ് കേട്ടത് .മൂപ്പര് വിചാരിച്ചു കുട്ടി ജനിച്ച സന്തോഷത്തില്‍ എല്ലാവരോടും കൈ കൊട്ടാനാണ് ഡോക്ടര്‍ പറഞ്ഞത് എന്നാണ് !

അങ്ങനെ ആ കൊല്ലം സപ്പ്ളി പരീക്ഷ എഴുതാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാവില്ല എന്നുള്ള കാര്യം മിസ്റ്റര്‍ ഇന്ദുചൂടന്‍ ഉറപ്പിച്ചു !