Monday, August 25, 2014

അഭിമാനം !! അതല്ലേ എല്ലാം !!







ഹോട്ടലുകാരന്‍   ബീരാനെ കുറിച്ച് ഞാന്‍ ഇതിന്നു മുന്നേ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ .പക്ഷെ ബീരാന്‍ ഹോട്ടല്കാരനായതു ഒരു വാശി പുറത്താണ് . ആ കഥയാവാം ഇന്ന്.

പണ്ട് ബീരാന്‍റെ കുടുംബം  ദാരിദ്ര വകുപ്പിന്‍റെ കീഴിലായിരുന്നു.സ്ഥിതി ഇപ്പോളത്തെ കെഎസ്ആര്‍ടിസിയെക്കാളും കഷ്ടമാണ് . അതിന്‍റെ മെലധ്യക്ഷനായി ബീരാനും . ഒരു ജോലി ബീരാന്‍ വല്ലാതെ ആശിച്ചു .അതും  അന്വേഷിച്ചു നടക്കാത്ത ഒരു സ്ഥലവും ഇനി ഒരു ഇരുപതന്ജു കിലോമീറ്റര്‍ ചുറ്റളവില്‍  ബാക്കിയില്ല  .കുറ്റം പറയരുതല്ലോ..... .ആകെയുള്ളത് വളരെ കുറച്ചു വിദ്യാഭ്യാസവും പിന്നെ ഒരു പുര നിറയെ മനുഷ്യന്മാരും .ഇവരെയെല്ലാം തീറ്റി പോറ്റാന്‍ ബീരാന് ജോലി കൂടിയേ തീരുമായിരുന്നു . നന്നേ കഷ്ടപ്പെട്ട ബീരാന്‍ അവസാനം എന്ത് ജോലിയും ചെയ്യും എന്നുള്ള അവസ്ഥയിലെത്തി.അങ്ങനെയിരിക്കെ  സൈദാലവിയുടെ വീട്ടില്‍ ജോലിക്കാരന്‍ ആയി ആളെ ഉണ്ടെന്നു കേട്ടു അവിടേക്ക് പാഞ്ഞു .
ആ കാലത്തവിടെ ഒരൊറ്റ മോതലാളിയെ ഉണ്ടായിരുന്നുള്ളു ...അതാണ് സൈദലവി!!

“പണിക്കെല്ലാം നിക്കുനത് കൊള്ളാം .പക്കേങ്കില് എന്തെങ്കിലും ഹറാം പെറപ്പ് കാണിച്ചാല്‍ അള്ളാ ആണേ അന്‍റെ മയ്യത്ത് ഞമ്മളടക്കും “
സൈദലവി നയം ആദ്യമേ വ്യക്തമാക്കി .

“ആയിക്കോട്ടേ മൊതലാളി”. ആവശ്യക്കാരന്‍റെ ഔചിത്യമില്ലായ്മ ബീരാനവിടെ പ്രകടിപ്പിക്കെണ്ടാതായി വന്നു .

“എന്നാല് വടക്കെപൊറത്തു തേങ്ങ കൂട്ടീട്ടിട്ടുണ്ട് .അതൊന്നു എണ്ണീട്.പേട് ഉള്ളതിനെ വേറെന്നെ മാറ്റിട്ടോ”.സൈദലവി മൊതലാളി കടിഞ്ഞൂല്‍ പണി കൊടുത്തു 
.
തേങ്ങ എന്ന് കേട്ടപ്പോള്‍ ബീരാന്‍ വിചാരിച്ചത് ഒരു പത്തു ഇരുപതെണ്ണം ! ഏറി വന്നാല്‍ അമ്പതു ! പക്ഷെ പൊയ് നോക്കുമ്പോള്‍ വയനാട് ചുരത്തിന്‍റെ മോളില്‍ നിന്ന് നോക്കുമ്പോള്‍ പശ്ചിമ ഘട്ടം കിടക്കുന്നതു പോലെ അങ്ങനെ നീണ്ടു കിടക്കുകയാ തേങ്ങ !!

“ഈ ദുനിയാവിലെ സകല തേങ്ങയും പഹയന്‍ ഇവിടെ ഇട്ടിട്ടുണ്ടല്ലോ” ബീരാന്‍ മനസ്സില്‍ പറഞ്ഞു .

”ഇതു എണ്ണാന്‍ അറിയെങ്കില് ഞാന്‍ പണ്ടേ അരയാക്കൂല്‍ സ്കൂളിലെ കണക്കു മാഷായി ചെരുവായിരുന്നു”!

ബീരാന് ദേഷ്യം താനേ വന്നു .പക്ഷെ വീട്ടിലെ സോമാലിയ ഓര്‍ത്തു ഒന്നും മിണ്ടിയില്ല .

കുറേ കഴിഞ്ഞു സൈദലവി കൂപ്പില്‍ പൊയ് വന്നു നേരെ പുതിയ ജോലിക്കാരന്‍റെ വൈഭവം മനസ്സില്ലാക്കാന്‍ പതുക്കെ വടക്കേ പുറത്തു ചെന്ന് .നോക്കുമ്പോള്‍ ബീരാന്‍ കുറച്ചു തേങ്ങ മാറ്റിയിട്ടിട്ട് ബാക്കി തേങ്ങയുടെ മോളില്‍ കേറി ഇരിക്കുന്നു. ചുണ്ടില്‍ ഒരു ബീഡി എരിയുന്നും ഉണ്ട് .സൈദലവി കണ്ട പാടെ ബീഡി എറിഞ്ഞു കളഞ്ഞു തേങ്ങ കൂട്ടത്തിന്‍റെ  മോളില്‍  നിന്നും ബീരാന്‍  ഊര്‍ന്നിറങ്ങി 
.
മൊതലാളി ഐമ്പതു* തേങ്ങ കഷ്ടപ്പെട്ട്  കൂട്ടിയിട്ടിട്ടുണ്ട്...പിന്നെ ഒരു പത്തെണ്ണം പേടായിട്ടും മാറ്റിയിട്ടിട്ടുണ്ട്.അതോടെ  എണ്ണം തീര്‍ന്നു തേങ്ങ ഇനിയും ബാക്കിയാ...

അപ്പം ബാക്കി തേങ്ങയോ”? സൈദലവിക്ക് സംശയം .

“ഞമ്മക്ക് അത്രേം ബരെയേ എണ്ണം അറിയൂ” .ബീരാന്‍ തുറന്നടിച്ചു
സൈദലവി ബീരാനെ ചേര്‍ത്തങ്ങു പിടിച്ചിട്ടു പറഞ്ഞു.

“അന്ന നമ്മകിഷ്ട്ടായി ! അന്‍റെ പണിയും പെരുത്തിഷ്ട്ടായി ! നാളെ തൊട്ടു പണിക്കിങ്ങു വന്നെക്കണ്ട ഹിമാറെ...! എണ്ണം പഠിക്കാണ്ട് തേങ്ങ എണ്ണാന്‍ വന്നിരിക്കണ്.... ഒരു നൂറു വരെ എണ്ണം പഠിച്ചിട്ടു ഈ പ്രദേശത്തിനി വന്നാ മതി (മൂപ്പരുടെ ഏറ്റവും വലിയ അക്കം അതാണ്‌!).കടന്നു പൊയ്ക്കോ .....”

ഇതും പറഞ്ഞു സൈദലവി അഞ്ഞൂറാന്‍ സ്റ്റൈലില്‍ ബീരാനെ ഒരു തള്ള്..
ആകെ നാറിയ ബീരാന് വാശിയായി .ഇവന്‍റെ ഔദാര്യം ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ  . നേരെ പോയി ചന്ദ്രോത്തെ നാരായണന്‍ മാഷിന്‍റെ അടുത്ത് .പോയപ്പാടെ ബീരാന്‍ കാര്യം ബോധിപ്പിച്ചു

“ചത്താലും വേണ്ടില്ല . എനിക്ക് കണക്ക് പഠിക്കണം”.

അങ്ങനെ ബീരാന്‍ വൈകുന്നേരങ്ങളില്‍ നാരായണന്‍ മാഷിന്‍റെ ശിഷ്യനായി .രാവിലെ തൊട്ടു വൈകുന്നേരം വരെ പത്മ ടാകീസിനു മുന്നില്‍ ചായയും പരിപ്പ് വടയും വിറ്റു കുടുംബം പോറ്റി .അങ്ങനെ കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ബീരാന്‍ കണക്കില്‍ അത്യാവശ്യം ഉഷാറായി .50 വരെ എണ്ണിയ ബീരാന്‍ ഇപ്പോള്‍ ആയിരം ഒന്നും ഒരു സംഖ്യ അല്ലാതായി .

ഒരു ദിവസം രാവിലെ വാതില്‍ തുറന്ന സൈദലവിയുടെ കെട്ടിയോള്‍ പേടിച്ചു അലറി ക്കൊണ്ട് സൈദലവിയുടെ അടുക്കലേക്കു ഓടി .

“കോലായില്‍ ആരോ എന്തൊ കൂടോത്രം എഴുതി പിടിപ്പിചേക്കണ്.ഇങ്ങള് ഒന്ന് ഓടി വരീന്നു”

കട്ടിലില്‍ നിന്ന് ചാടി ഇറങ്ങി സൈദലവി വന്നു നോക്കുമ്പോള്‍ കോലായില്‍ സംഖ്യകള്‍ നിരന്നങ്ങു കിടക്കുകയാ ..... ഒന്ന് മുതല്‍ ആയിരം വരെ .സൈദലവി പക്ഷെ നൂറിന്‍റെ അപ്പുറം നോക്കിയില്ല .നോക്കിയിട്ട് കാര്യം ഇല്ലായിരുന്നു .മൂപ്പര്‍ക്ക് അത്രയല്ലേ അറിയുള്ളൂ !

“ആരോ നൂറിന്‍റെ കൂടോത്രം ചെയ്തതാ” സൈദലവി കേട്ടിയോളോടും കുടുംബക്കരോടും പറഞ്ഞു 
.
ബീരാന്‍ പതുകെ ഒരു തട്ട് കട തുടങ്ങി .അതു പതുക്കെ ചായക്കടയാക്കി .പിന്നെയും കാലം കഴിഞ്ഞപ്പോള്‍ അത് ‘ഹോട്ടല്‍ ബീരാന്‍’ ആയി ..അങ്ങനെ പന്നിയന്നൂരിലെ ഒരു ചെറിയ  അംബാനിയായി ബീരാന്‍ ! സൈദലവി പാട്ടത്തിനെടുത്ത തെങ്ങെല്ലാം വാശി പുറത്തു ബീരാന്‍ ഏറ്റെടുത്തു . പെണ് മക്കളെ എല്ലാം  നല്ലോണം വളര്‍ത്തി  നല്ല നിലയില്‍ കെട്ടിച്ചയച്ചു .ഇളയ മോന്‍ കാദറെ എസ്എസ്എല്‍സി പാസ്സാക്കി  ഗള്‍ഫില്ലേക്ക് അയച്ചു .അങ്ങനെ ബീരാന്‍ ഗള്‍ഫ്കാരന്‍റെ ഉപ്പയായി .

അങ്ങനെ ബീരാന്‍റെ സുവര്‍ണ കാലഘട്ടത്തിന്‍റെ സമയത്താണ്  കാക്കപേന്‍ കുമാരന്‍ രംഗ പ്രവേശം ചെയ്തത് .പതുക്കെ  ഹോട്ടലിലെ സപ്ലയര്‍ ആയി കയറി കൂടിയ കാക്ക പേന്‍ ഏലിയാസ് കുമാരന്‍  പതുക്കെ അടുക്കളയിലേക്കു കയറി ദേഹണ്ണക്കാരനായി.അവിടുന്ന് തലശ്ശേരി ബിരിയാണിയില്‍ സ്പെഷലിസ്റ്റ് ആയി  .അങ്ങനെ ബീരാന്റെ പ്രിയം പിടിച്ചു പറ്റിയ കുമാരനെ വിശ്വസിച്ചു ഹോട്ടല്  മാസം 200 കയ്ക്ക് നോക്കി നടത്താന്‍  കാക്ക പേനിനെ ഏല്‍പ്പിക്കാന്‍ വരെ എത്തി കാര്യങ്ങളുടെ പോക്ക് . 

അന്ന് വൈകീട്ട് പള്ളിയില്‍ വച്ച് സൈദലവിയെ കണ്ടു . കുറെ കാലത്തിനു ശേഷം ഉള്ള സമാഗമം .......ബീരാന്‍ കണാത്ത ഭാവത്തില്‍ നടക്കാന്‍ ശ്രമിച്ചു .പക്ഷെ സൈദലി  വിട്ടില്ല
 .
“എന്താണ്ട ബീരാനെ അനക്ക് ഒരു മുണ്ടാട്ടം മുട്ടി നിക്കണതു .ഹോട്ടെല് കുമാരന്‍ ഏറ്റെടുത്തെന്ന് കേട്ടു .നല്ല ബെസ്റ്റ് മനുഷ്യനാ ഓന്‍” ?

‘ഞമ്മള  ഹോട്ടല്‍ .,ഞമ്മക്ക് ഇഷ്ടോള ആള്‍ക്ക് ഞമ്മള് കൊടുക്കും .അയിനു അനക്കെന്തടോ.”നൂറു വരെ എണ്ണം തെകച്ചറിയാത്ത നജ് എന്തിനാ ഇലൊക്കെ ഇടപെടണ്ണ്‍. ബീരാന്‍ ‘മൊതലാളി’വിളിയെല്ലാം പണ്ടേ  ഒഴിവാക്കിയിരുന്നു;.

 ആദ്യത്തെ ഒന്ന് രണ്ടു മാസം കൃത്യമായി വാടക ഏല്‍പിച്ച കുമാരന്‍ നഷ്ട കണക്കും പറഞ്ഞു വാടക കൃത്യമായി മുടക്കാന്‍ തുടങ്ങി.ഒരു ഒന്ന് രണ്ടു മാസം ബീരാന്‍ ക്ഷമിച്ചു .പിന്നെ ഇതൊരു ശീലമാക്കിയപ്പോള്‍ ബീരാന്‍ നിന്ന് കത്താന്‍ തുടങ്ങി   .ഇതിന്റെ പേരില്‍ ഒടക്കിയ ബീരാനും കുമാരനും വാക്കേറ്റമായി,തന്തയ്ക്കു വിളിയായി ....പ്രശ്നം അങ്ങനെ ഗുരുതരമായി . അതോടെ .പ്രശ്നം നാട്ടുകാരുടെ മധ്യസ്ഥതിയിലായി.അങ്ങനെ പഞ്ചായത്ത്‌ ഭരണ സമിതിയില്‍ പ്രശ്നം  പറഞ്ഞു തീര്‍ക്കാന്‍ തീരുമാനമായി  . നഷ്ടത്തിലായ ഈ കട ബീരാന്‍ തന്‍റെ തലയില്‍ കെട്ടി വെക്കുകയായിരുന്നെന്നു കാക്ക പേന്‍ വാദിച്ചു. അതു പോലെ കൂലിയിനത്തില്‍ തനിക്കു ഒരു നയാ പൈസ തന്നിട്ടില്ല എന്നും  വച്ച് കാച്ചി. അധഃക്രിതരുണ്ടോ ... അധഃക്രിതരുണ്ടോ ...  ഒന്ന് സഹായിക്കാന്‍ എന്ന് അന്വേഷിച്ചു നടക്കുന്ന ഭരണ സമിതി പ്രശ്നം ഏറ്റെടുത്തു .പറഞ്ഞു പറഞ്ഞു കാക്കപേനിന് പൈസ അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥയിലായി കാര്യങ്ങള്‍  എന്നായപ്പോള്‍ ബീരാന്‍ പിന്നെ അവിടെ നിന്നില്ല . കാക്കപേനിനെ  മനസ്സില്‍ പ്രാകിക്കൊണ്ട് ഒരൊറ്റ നടപ്പ് .

വയലിന്‍റെ  വരമ്പില്‍ കൂടി നടന്നു പോകുമ്പോള്‍ അതാ നേരെ അപ്പുറത്ത്  നിന്ന് സൈദലി നടന്നു വരുന്നു .സൈദാലവി യെ  കണ്ടപ്പോള്‍ വാട്ടര്‍ ലൂ തോറ്റ നെപ്പോളിയന്‍ രാജാവിനെ പോലെയായി ബീരാന്‍ .പക്ഷെ തല താഴ്ത്താന്‍ ബീരാന്‍ ഒരിക്കല്ലും ഒരുക്കമല്ലായിരുന്നു .സൈദലവി യുടെ മുന്നില്‍ എത്തിയതും ബീരാന്‍ വച്ചങ്ങു കാച്ചി 

“ഹോട്ടല് ഞമ്മള് ഓന് കൊടുത്തു  .അല്ലെലോന്‍ അന്‍റെ  തേങ്ങ എണ്ണണ്ടി വരും .അതു ഞമ്മക്ക് സഹിക്കൂല" !!  

*=50

No comments:

Post a Comment