Sunday, August 3, 2014

കട്ട സുനി- പേര് വന്ന വഴി

നമ്മുടെ നാട്ടിലെ ചട്ടമ്പി ട്രെയിനി ആയിരുന്നു കട്ടസുനി . കട്ട സുനി ജനിച്ചപ്പോള്‍ സുനില്‍ കുമാര്‍ ആയിരുന്നു.സ്കൂളില്‍ ചെര്‍ന്നപ്പോള്‍ കാരണവന്മാര്‍ ചേര്‍ന്ന് ഒരു വാലും കൂടി ചേര്‍ത്ത് ,സുനില്‍കുമാര്‍ തായ് പറമ്പില്‍..ഇത്രയും വലിയ പേരൊക്കെ ആയപ്പോള്‍ താനൊരു സംഭവമാണെന്ന് ആശാന് തോന്നി തുടങ്ങി.പോരാത്തതിനു തന്‍റെ തറവാടു  വിക്ടോറ്യൻ കാലഘട്ടത്തില്‍ ആനയെ കറവുള്ള തറവാടായിരുന്നു എന്ന ഒരു കാര്യം ആരോ പറഞ്ഞു അറിഞ്ഞതോടെ കൂടി തന്‍റെ ഉള്ളില്‍ ഒരു രാജ രക്തമാണെന്ന്  സുനിക്ക് ബോധ്യപെട്ടു.താന്‍ മറ്റുള്ളവരില്‍ നിന്നും വ്യതസ്തനായിരിക്കണം എന്ന ചിന്തയാണ് ബാക്കി സംഭവ വികാസങ്ങളുടെ മൂലാധാരം.
 ആഗ്രഹം, തറവാടിത്തം,ബുദ്ധി-ഇതില്‍ അവസാനത്തെ സാധനം ഒഴിച്ച് ബാക്കിയെല്ലാം സുനിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു .പക്ഷെ അവസാനം പറഞ്ഞ ആ സാധനം സുനിയുടെ നാലയലത്ത്‌ കാണാന്‍ സാധിക്കില്ല അതിനെ കുറിച്ചു സുനി ചിന്തിക്കാറുമില്ല..ഉള്ളതിനെ കൊണ്ടു തൃപ്തിപ്പെടുക-അതായിരുന്നു പോളിസി.

 കാലം കുറേ  കഴിഞ്ഞപോള്‍  ഹൈ സ്കൂള്‍ കാലഘട്ടത്തില്‍ സുനി പോലും അറിയാതെ എങ്ങനെയോ എത്തിപ്പെട്ടു.ആ കാലഘട്ടത്തിലാണ്‌ ക്രിക്കറ്റ് പ്രാന്ത് നമമള്‍ ചെറുപ്പക്കാരില്‍ പടര്‍ന്നു പിടിച്ചത്.സുനിക്കും കിട്ടി നല്ല മുഴുത്ത പ്രാന്ത്.സ്വന്തമായി ഒരു ടീമിനെ തന്നെ രംഗത്തിറക്കിയാണ് അളിയന്‍ ഇതിനു സമാധാനം കണ്ടത്.
പക്ഷെ ഒരു പ്രശ്നം! ടീം കളിച്ച എല്ലാ മത്സരങ്ങളും ദയനീയമായ് തോറ്റുപോയി!അങ്ങനെ സുനിയുടെ നേതൃത്വത്തില്‍ പ്രശ്നം ഗൗരവമായി ചര്‍ച്ച നടത്തി. ദ്വിദിന ചര്‍ച്ചയ്ക്ക് ശേഷം  കാരണം കണ്ടെത്തി-ടീമിന് പ്രാക്ടീസ് ചെയ്യാന്‍ ഗ്രൌണ്ടില്ല.ഗ്രൌണ്ട് പ്രശ്നം അങ്ങനെ  സജീവ ചര്‍ച്ചയായ്..എവിടെ കിട്ടും ഗ്രൌണ്ട്?ഉളള ഗ്രൌണ്ടെല്ലാം മറ്റു ടീമുകള്‍ കൈയ്യടക്കി കഴിഞ്ഞു.ഇനി എന്തു ചെയ്യും ? 

 നോക്കുമ്പോളാണ്‌ പുഴക്കരയില്‍ പഞ്ചായത്ത്‌ വക സ്ഥലം ഉളള കാര്യം ആരോ പറഞ്ഞത്!കേട്ട പാതി സുനി അവിടെയെത്തി. നോക്കുമ്പോള്‍ പറ്റിയ സ്ഥലമാണ്‌.പക്ഷെ പഞ്ചായത്ത്‌ അവിടെ കുറേ അകെഷ്യ മരങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്.അതാണ് ആകെയുള്ള പ്രശ്നം!അതങ്ങ് വെട്ടി മാറ്റി കളയാം! നേതാവിന്‍റെ തീരുമാനം ഐക്യകണ്‍ഠേന അംഗീകരിച്ചു..അങ്ങനെ പകുതി വളര്‍ന്ന അകെഷ്യ തൈകളെല്ലാം സുനിയും കൂട്ടരും വെട്ടി നിരത്തല്‍ ആരംഭിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്‍റ് രാമുണ്ണി മാഷ് പാലത്തില്‍കൂടെ നടന്നു പോകുമ്പോള്‍ പഞ്ചായത്ത്‌ സ്ഥലത്ത് പിള്ളേരുടെ കാട്ടായം..എതിര്‍ പാര്‍ട്ടിക്കാര്‍ വിട്ട പിള്ളേര് തന്നെ ! മൂപ്പിലാന്‍ സംശയിച്ചു! ഓടി പോയി തന്‍റെ പാര്‍ട്ടി ചെക്കന്മാരെ വിട്ടു പതിനോന്നെണ്ണത്തിനെയും പൊക്കി പഞ്ചായത്ത്‌ ഓഫീസില്‍ ഹാജരാക്കി
.”ഒന്നും പേടിക്കേണ്ട ഞാന്‍ എല്ലാം സംസാരിച്ചു ശരിയാക്കാം”. സുനി തന്‍റെ പിള്ളേര്‍ക്ക് ധൈര്യം കൊടുത്തു.
ആ ധൈര്യത്തിന്‍റെ ബലത്തില്‍ ബാക്കി പത്തെണ്ണവും സുനിയുടെ പിറകില്‍ കൂടി .

”എന്തിനാടാ നിങ്ങളെല്ലാരും ഈ പണിയൊക്കെ ഒപ്പിച്ചത്? വേഗം പറഞ്ഞോ ഇല്ലേല്‍ ഇപ്പം പോലീസിനെ വിളിക്കും “രാമുണ്ണി മാഷ് വിരട്ടി
.പോലീസ് എന്ന് കേട്ടപ്പോള്‍ സുനിയുടെ ഉള്ളൊന്നു കാളി .കഴിഞ്ഞ സമരത്തിന്‌ കിട്ടിയ അടിയുടെ പാട് ഇപ്പോളും പ്രിഷ്ടത്തില്‍ തെളിഞ്ഞു കിടപ്പുണ്ട് .ഇനിയും ഒന്നും കൂടി താങ്ങാനുള്ള ശേഷി ശരീരത്തിനില്ല! ഓടിയാലോ !തന്നെ വിശ്വസിച്ചു കൂടെ നിന്ന പിള്ളേരുടെ മുന്നില്‍ നാറും! സുനി ആകെ പരവശനായി !

“എന്താടോ നാവിറങ്ങി പോയോ“ പ്രസിഡന്‍റ് ചൂടായ്.

എന്തായാലും സംഭവിച്ച കാര്യങ്ങള്‍ വൃത്തിയായി അങ്ങ് പറയാം .ഇനിയും വൈകിയാല്‍ രാമുണ്ണി പോലീസിനെ വിളിക്കും.ഉളള ധൈര്യം സംഭരിച്ചു സുനി തന്‍റെ ഭാഷ വളരെ കഷ്ട്ടപെട്ടു അച്ചടി ഭാഷയാക്കി പറഞ്ഞു 
.
“സാറെ അല്ല .... സര്‍ .....നമ്മളെല്ലാരും അല്ല.... ഞങ്ങള്‍..... പതിനൊന്നു പേരും.... ക്രിക്കറ്റ്‌ കളിക്കാന്‍  വന്നതെനും ആട..... അല്ല .....വന്നതാണവിടെ........അവിടെ മൊത്തം........ വൃക്ഷണങ്ങലായിരുന്നു. ആ വൃക്ഷണങ്ങള്‍ കാരണം കളിക്കാന്‍ പറ്റുന്നില .... അതു കാരണം ഞങ്ങള്‍ .. ആ വൃക്ഷണങ്ങള്‍ മുറിച്ചു നീക്കിയതാണ്. വാര്‍ഡ്‌ മെമ്പറും കൂടിയായ  സുനിയുടെ മലയാളം മാഷ് സുഗുണന്‍ സുനിയുടെ വിവരണം കേട്ട് ബോധം പോയില്ലാന്നെ ഉള്ളു . കാരണം വന സംരക്ഷണത്തിനെ കുറിച്ചു ഒരു ക്ലാസ്സ്‌ രണ്ടു ദിവസം മുമ്പേ കഴിഞ്ഞേ ഉള്ളു !പിന്നെ ആലോചിച്ചപോള്‍ സുനിക്ക് മരത്തിനു ഏകദേശം സാമ്യം ഉളള  ഒരു പേരുണ്ട് എന്നേലും മനസിലയാലോ എന്ന് സമാധാനിച്ചു .

അങ്ങനെ സുനി കുറേ കാലം വൃക്ഷണം സുനിയായി.നേരിട്ട് വിളിച്ചവര്‍ക്കെല്ലാം നല്ലവണ്ണം കിട്ടി .എങ്കിലും പേര് മാറിയില്ല .അതു ഒളിഞ്ഞും തെളിഞ്ഞും അവിടെ പോപ്പുലറായി. .പത്താം ക്ലാസ്സ്‌ തോറ്റതോടെ സുനി  പഠിത്തം നിര്‍ത്തി .കുറേ കാലം അല്ലറ ചില്ലറ ഗുണ്ടായിസവുമായി നടന്നു 
.
.ആയിടെ ആളൊരു പ്രണയത്തില്‍ കുടുങ്ങി .അതോടെ അളിയനൊരു വീണ്ടു വിചാരം തുടങ്ങി  .നന്നാവണം എന്ന ചിന്ത കലശലായി ..അതോടെ ആരുടെയൊക്കെയോ കാല് പിടിച്ചു കുറച്ചു പണവും കുറച്ചു  ലോണും എടുത്തു ഒരു ഓട്ടോ വാങ്ങി .ഇടയ്ക്കിടെ താനുമായി കലഹിക്കുന്ന പ്രണയിനിയെ ഓര്‍ത്തു ഓട്ടോയ്ക്ക് ഒരു പേരും നല്‍കി .
                   ‘പിണക്കി’

.പത്തു വരെ പഠിച്ചത് കൊണ്ടു പേര് ഇംഗ്ലീഷില്‍ എഴുതിയാല്‍ മതി എന്നും തീരുമാനിച്ചു .അങ്ങനെ ഓട്ടോ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞതോടെ പിണക്കി(pinaki)  സുനി   ‘പൈ നക്കി(pi...naki)’സുനിയായി .അതിന്‍റെ അടുത്താഴ്ച പ്രണയിനി സുനിയെ ഉപേക്ഷിക്കുകയും ചെയ്തു .
വ്രണിത ഹൃദയനായ സുനി തന്‍റെ ഓട്ടോ വിറ്റു. അയാള്‍  തന്‍റെ നഷ്ട പ്രണയത്തെ ഓര്‍ത്തു മദ്യപിച്ചു നടന്നു . അധികം വൈകാതെ പഴയ ഗുണ്ടായിസത്തിലേക്കു തിരിച്ചും വന്നു .നാട്ടിലെ സകല പ്രശ്നത്തിലും കയറി ഇടപെട്ടു അടി മേടിക്കുക മൂപ്പരുടെ സ്ഥിരം പരിപാടിയായ്. പോരാത്തതിനു ദിവസവും ഒരഞ്ചു പേരെങ്കിലും പൈ നക്കി’ സുനി എന്ന പേര് വിളിക്കുകയും ചെയ്യും .അവരേടത്തു നിന്നും മേടിച്ചു കിട്ടും
.
  ഒരു ദിവസം ഇറച്ചി വെട്ടുകാരന്‍ ലാസറുമായി മോശം ഇറച്ചി കൊടുത്ത വകയില്‍ സുനി പ്രശ്നം തുടങ്ങി .ഒന്നും രണ്ടും പറഞ്ഞു പ്രശ്നം കയ്യാങ്കളിയായ്. കുറച്ചു മാസങ്ങള്‍ മുമ്പ് ഹെര്‍ണിയയുടെ സര്‍ജറി കഴിഞ്ഞ ലാസറെ തോല്പിച്ചു തന്‍റെ പ്രതാപം വേണ്ടെടുക്കാമെന്നു സുനി കണക്കു കൂട്ടി .  ലാസര്‍ ഇറച്ചി വെട്ടിയ കൈ കൊണ്ടും സുനി മേടിച്ചു കിട്ടിയ അടിയുടെ തഴമ്പിലും അടി തുടങ്ങി .സുനി ഒരു തരത്തിലും വിട്ടു കൊടുക്കാന്‍ തയ്യാറാവാതെ പൊരുതി . ലാസറിന്‍റെ കൈയും വെറുതെ ഇരുന്നില്ല.പക്ഷെ ലാസറിനെ ശരീരം  തളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു .രക്ഷയില്ലാ എന്ന്  വന്നപ്പോള്‍ ലാസര്‍ അവിടെ കിടന്ന ഒരു കട്ട കൈയിലെടുത്തു .ഇതു കണ്ടപ്പോള്‍ സുനി ഒരൊറ്റ അലര്‍ച്ച 

          “സ്റ്റോപ്പ്‌ സ്റ്റോപ്പ്‌ ! ഈ അടിയില്‍ കട്ടയില്ല “

പിറ്റേന്ന് സുനി ഹോസ്പിറ്റല്‍ കിടക്കയില്‍ നിന്നു ബോധം വന്നു കണ്ണ് തുറന്നു നോക്കുമ്പോള്‍ സിസ്റ്റര് ചോദിച്ചത്രെ 

    “കട്ടസുനി ! ഈ കട്ട എന്നുള്ളത് തറവാട് പേരാണോ  ?

2 comments:

  1. "കട്ട സുനി" നന്നായിട്ടുണ്ട് അമൽ ജി..ഇനിയും എഴുതണം...എല്ലാ നാട്ടിലും ഇമ്മാതിരി കഥാപാത്രങ്ങൾ ഉണ്ടാകാറുണ്ട്..ഇനിക്കും എഴുതാൻ തോന്നുന്നുണ്ട്..

    ReplyDelete
    Replies
    1. രണ്ജിത്ജി വളരെയേറെ നന്ദി !!!നിങ്ങള്‍ക്കും എഴുതാന്‍ ഒരുപാട് point ഉണ്ടെന്നു എനിക്കറിയാം .Eagerly waiting for your stuff!!!!

      Delete