Monday, August 11, 2014

ചെപ്രാകൊളി തറവാട്ടിലെ രാമുണ്ണി മാസ്റ്റര്‍






ഈ കഥ നടന്ന സമയം ഞാന്‍ ജനിക്കണോ അതോ വേണ്ടയോ എന്ന തീരുമാനം പോലും എടുത്തിരുന്നില്ല.എന്നാല്‍ ഇപ്പോളും ഈ കഥ  എവര്‍ ഗ്രീനായി നാട്ടില്‍  നിറഞ്ഞു നില്പ്പുണ്ട്. കാലത്തിനതീതമായി...........

ചെപ്രാകൊളി തറവാട് തറവാടുണ്ടായ കാലം തൊട്ടേ പ്രസിദ്ധമായിരുന്നു. ഓരോ കാലത്തും ഓരോരുത്തര്‍ മാസ്റ്റര്‍ ബ്ലാസ്റ്റ്ര്‍രമാരായി തറവാടില്‍ നിറഞ്ഞു നിന്നിരുന്നു .’വ്യത്യസ്തര്‍’ ആയിരുന്നു  അവിടുത്തെ സുപ്പര്‍ സ്റ്റാറുകള്‍.


ഇപ്പോഴത്തെ തലമുറയുടെ രണ്ടു  തലമുറ മുന്നെ ചെപ്രാകൊളി തറവാട്ടിലെ താരമായിരുന്നു പണ്ഡിറ്റ്‌ രാമുണ്ണി മാസ്റ്റര്‍.ആളൊരു സംസ്കൃത പണ്ഡിതന്‍ ആയിരുന്നു . എടുത്താല്‍ പൊന്താത്ത ഭാരം തലയില്‍ കേറിയത് കൊണ്ടാരിക്കണം തല കുറച്ചു ട്രാക്ക് തെറ്റിയാണ് ഓടി കൊണ്ടിരുന്നത് ! 

.ആയിയടയ്ക്കാണ്‌ നാട്ടിലെ സ്കൂളില്‍  ഇംഗ്ലീഷ് മാഷായി ചന്ദ്രന്‍ മാസ്റ്റര്‍ ചാര്‍ജ് എടുക്കുന്നത് .അതു നമ്മുടെ നാട്ടില്‍  ഒരു പുതിയ  സംഭവം ആയിരുന്നു  . ഇംഗ്ലീഷ് ഭാഷ കുലീന ഭാഷയാണെന്ന് തോന്നിയവരെല്ലാം ഇംഗ്ലീഷ് മാഷിന്‍റെ പുറകേ കൂടി . തന്‍റെ കൂടെ കൂടിയവരെല്ലാം ചന്ദ്രന്‍  മാഷ് നുറുങ്ങ് ഇംഗ്ലീഷുകള്‍ പഠിപ്പിച്ചുകൊടുക്കും. അങ്ങനെ  ചുരുങ്ങിയകാലം കൊണ്ടു മാഷ് സര്‍വ്വ സമ്മതനായി മാറി . ഇതു നമ്മുടെ രാമുണ്ണി മാഷിന് അപകര്‍ഷത ബോധം കുറച്ചൊന്നുമല്ല ഉണ്ടാക്കിയത്, പോരാത്തതിനു ചന്ദ്രന്‍ മാഷ് രാമുണ്ണി മാഷിന്‍റെ പഴയ ശിഷ്യനുമായിരുന്നു . ഞാന്‍ പഠിപ്പിച്ച ഒരു പീറ പയ്യന്‍ തന്‍റെ മുന്നില്‍ ആളാവുമ്പോള്‍ ഉളള ഒരിതുണ്ടല്ലോ ! അതു തന്നെ പ്രശ്നം . അതു ഒരു ശീത സമരത്തിന്‍റെ ദിശയിലേക്കു രണ്ടു പേരെയും എത്തിച്ചു .

എല്ലാ കാര്യത്തിനും അവര്‍ തമ്മില്‍ മത്സരമായി .രണ്ടും ഒരു പോലെ ശ്രേഷ്ഠ ഭാഷ ആണെങ്കിലും രാമുണ്ണി മാഷിന്‍റെ സ്ഥിരതയിലായ്മ മിക്കപ്പോഴും പ്രശ്നമാവുകയാണ് പതിവ് .

അങ്ങനെ ഇംഗ്ലീഷ് മാഷ് വന്നു കൃത്യം മൂന്ന് മാസം ആയപ്പോള്‍ പരീക്ഷ വന്നു .കുട്ടികള്‍ പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ ആശാന്‍ മാരുടെ പരീക്ഷ തുടങ്ങി .കൃത്യം ഒരാഴ്ച്ചയ്കകം പരീക്ഷ പേപ്പറുകള്‍ നോക്കി കൊടുക്കണമെന്ന് പ്രധാനാധ്യാപകന്‍ ശ്രീ അടിയോടി മാഷ് ഉത്തരവിട്ടു .കര്‍ക്കശകാരനായ മാഷിന്‍റെ ഉത്തരവ് പാലിക്കാനായി മാഷ്മാര്‍ നെട്ടോട്ടമോടി.അതു ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇംഗ്ലീഷ് മാഷെയും സംസ്കൃതം മാഷിനെയും ആയിരുന്നു , കാരണം  രണ്ടു വിഷയങ്ങള്‍ക്കും ഓരോ അധ്യാപകരെ ഉണ്ടായിരുന്നുള്ളൂ! ചന്ദ്രന്‍  മാഷ് തകൃതിയായി പേപ്പറുകള്‍ നോക്കാന്‍ തുടങ്ങി .വീട്ടിലെ തെങ്ങും കമുങ്ങും വളത്തിനായി വിശന്നു നില്‍ക്കുന്നതിനാലും സ്വതവേ ഉളള മടിയും രാമുണ്ണി മാഷിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു .

.അങ്ങനെ ഞായറാഴ്ചയായ് ,നാളെയാണ് പേപ്പറുകള്‍ കൊടുക്കാനുള്ള അവസാന തീയതി . .രാമുണ്ണി മാഷ് ഈ സംഭവമേ മറന്നു പൊയ് .അന്ന് വൈകീട്ട് കുമാരന്‍റെ ചായ കടയില്‍ നിന്നു അവില്‍ ഉപ്പ്മാവ്‌ കഴിച്ചു കൊണ്ടു നിക്കുംമ്പോളാണ് ചന്ദ്രന്‍ മാഷ് അവിടെ നിന്നും പേപ്പര്‍ നോക്കി കൊണ്ടിരിക്കുന്നത് കണ്ടത് .
“ രാമുണ്ണി  മാഷെ , Horrible I cant bear it !ഇങ്ങള് പേപ്പര്‍ നോക്കി കഴിഞ്ഞാ ?എനക്കിനിയും ഒരു പത്തെണ്ണം കൂടി ഉണ്ട്. വീട്ടിലാണെങ്ങില്‍ ഒരു പണിയും നടക്കൂല്ല! അതു കൊണ്ടു ഞാന്‍ ഇവിടെ വച്ചു നോക്കാമെന്ന് വച്ചു .പോരാത്തേന് കുമാരന്‍റെ ചായയും കുടിക്കാലോ . അല്ലെ കുമാരാ ?” 

കുമാരന്‍റെ സമ്മതം ഉറപ്പിക്കാന്‍ മാഷ് കുമാരനോടായ് ചോദിച്ചു .
തന്‍റെ മോന്‍ ആ സ്കൂളില്‍ ആയതിനാല്‍ കുമാരന്‍റെ മറുപടി സ്വാഭാവികമായും ഇങ്ങനെ ആയി. .

“ഇങ്ങളെത്ര നേരം വേണേലും ഇരുന്നോളി .ഒന്നൂലേലും ഒരു നല്ല കാര്യല്ലേ?”

അപ്പോളാണ് നമ്മുടെ രാമുണ്ണി മാഷിന് കത്തിയത് . താന്‍ പേപ്പര്‍ കൈ കൊണ്ടു ഇനിയും തൊട്ടിട്ടില്ല! വീട്ടില്‍ കൊണ്ടു വച്ചത് മാത്രമേ ഓര്‍മയുള്ളൂ .പിന്നെ കൃഷി തിരക്കിലും കുടുംബ പ്രശ്നങ്ങളിലും  ആയി പൊയ് . നിന്ന നിപ്പിനു വീട്ടിലേക്ക് ഒരോട്ടം . കുടുംബ നാഥന്‍ ഓടി കിതച്ചു വരുന്നത് കണ്ട് സഹധര്‍മിണി ഓടി പൊയ് വെളിക്കിരിക്കാനുള്ള വെള്ളം എടുത്തു  കിണറ്റിന്‍ കരയില്‍  വച്ചു . എന്നിട്ട് പറഞ്ഞു 

“വെള്ളം എടുത്തു വച്ചിട്ടുണ്ട് .വേഗം എടുത്തു ഓടികോളി”

“വെള്ളം നിന്‍റെ @#$%^&**())*&^^^^^$#@#$” മാഷിന്‍റെ സകല നിയന്ത്രണവും പൊയ് 
.
മാഷ് നേരെ ചെന്ന് നോക്കുമ്പോള്‍ കാണ്ഡം കാണ്ഡമായി കിടക്കുകയാണ് പേപറുകള്‍.

“എന്‍റെ ഗുരുവായൂരപ്പാ ! ഇതെങ്ങനെ തീര്‍ക്കും? കുറെയുണ്ടല്ലോ!
മാഷിന് ആകെ  വെപ്രാളമായി . നേരെ കസേരെയും വലിച്ചു മുറ്റത്തേക്കു ഒരു നടപ്പ് .

“ഇതു തീരാന്‍ പോകുന്നില്ല”. മാഷിന് പേപ്പര്‍ കുറച്ചു നോക്കിയപോളേക്കും കാര്യം കുറച്ചു കൂടി ഗൌരവമുള്ളതാണെന്ന് ബോധ്യായി!

നാളെ ചന്ദ്രന്‍ പേപ്പര്‍ കൊടുക്കുന്നതും ,തന്നെ ഹെഡ് മാഷ് ചീത്ത പറയുന്നതും  മനസ്സില്‍ കൂടെ കൂടെ  കടന്നു വരാന്‍ തുടങ്ങി .താന്‍ ചന്ദ്രന്റെ മുന്നില്‍ ചെറുതാവുന്നത്‌ ആലോചിക്കാന്‍ കൂടി പറ്റുന്നില്ല .ആ അടിയോടി മാഷിന്‍റെ ഓരോ നിയമങ്ങള്‍ ! അയാള്‍ക്ക്  എന്തും പറയാം .കഷ്ടപെടണ്ടത്  നമ്മളല്ലേ .ചീത്ത പറയാന്‍ തുടങ്ങിയാല്‍ മൂപ്പര്‍ക്ക് സ്ഥല കാല ബോധമില്ല . പിള്ളേരുടെ മുന്നില്‍ വച്ചിട്ടാണേല്‍ അവിടെ വച്ചിട്ട് തന്നെ പറഞ്ഞു കളയും !ഓര്‍ത്തിട്ടു മാഷിന് ഒരെത്തും പിടിയും കിട്ടിയില്ല .ഏതായാലും തോറ്റ് കൊടുത്ത ശീലം ചെപ്രകൊളി തറവാടിനില്ല.പക്ഷെ ഇതിനെന്താ ഒരു തീര്‍പ്പ് ?

ഓര്‍ത്തോര്ത്തിരുന്ന മാഷ് പെട്ടന്ന് കസേരയില്‍ നിന്നും ചാടിയിറങ്ങി പേപ്പറെല്ലാം എടുത്തു വീടിന്‍റെ ഓടിന്‍റെ പുറത്തേക്കു  ഒരൊറ്റ എറിയല്‍ . കുറെയെണ്ണം അവിടെ കുടുങ്ങി കിടന്നു . ശേഷിച്ച ഒരു പത്തു പതിനഞ്ചെണ്ണം താഴെ തിരിച്ചു വീണു 
.
പിറ്റേന്ന് സ്കൂളില്‍ ആദ്യം പേപ്പര്‍ കൊടുത്തത് രാമുണ്ണി മാഷായിരുന്നു . ആകെ പരീക്ഷ എഴുതിയവരില്‍ 15 പേര്‍ പാസ്സായി . ബാക്കി എല്ലാരും തോറ്റു!!

പേപ്പറിനു ചോദിച്ച ബാക്കി പിള്ളേരോട് മാഷ് ചൂടായി 
.
“നിന്‍റെ എല്ലാം പേപ്പര്‍ ഞാന്‍ എടുത്തു വച്ചിട്ടുണ്ട് .അടുത്ത പരീക്ഷയിലും ഇതു പോലെ ആണേല്‍ എന്‍റെ വിധം മാറും കേട്ടോ !ഉം ....പൊക്കോ എന്‍റെ മുന്നില്‍ നിന്നു ...”

രണ്ടു ദിവസം കഴിഞ്ഞു രാമുണ്ണി മാഷിന്‍റെ വീട്ടിലെ പൊട്ടിയ ഓടു മാറ്റാന്‍ കേറിയ രാമന് നായര്‍ക്ക് ഒരു സമ്മാനം കിട്ടി .തന്‍റെ മോന്റെ പരീക്ഷ പേപ്പര്‍ .പിന്നെ എല്ലാം  പെട്ടന്നായിരുന്നു . സസ്പെന്ഷന്‍ പേപ്പര്‍ കയ്യില്‍ കിട്ടിയത് മാത്രമേ പിന്നെ രാമുണ്ണി മാഷിന് ഓര്‍മയുള്ളൂ!

സസ്പെന്‍ഷന്‍ കഴിഞ്ഞു തിരിച്ചു വന്ന രാമുണ്ണി മാഷിനെ കാത്തു ഒരു അദ്ഭുതം കിടപ്പുണ്ടായിരുന്നു .പിള്ളേരെല്ലാം ചന്ദ്രന്‍  മാഷെ രാവിലെ ‘goodmorning sir’ എന്നും  ഉച്ചയ്ക്ക് ‘goodafternoon sir’ എന്നും വൈകിട്ട് ‘goodevening sir’ എന്നും അഭിസംഭോധന ചെയ്യാന്‍ തുടങ്ങി . രാമുണ്ണി മാഷിനു ആകെ വിഷമമായി .താന്‍ എത്ര കാലം പഠിപ്പിച്ചിട്ടും ഇങ്ങനെ ഒന്നും പിള്ളേര്‍ തന്നെ  വിളിച്ചില്ലലോ . ഇപ്പോള്‍ ഞാന്‍ പഠിപ്പിച്ച ഒരു ചെക്കന്‍ വന്നു ഓരോ  പരിഷ്കാരം കൊണ്ടു വന്നിരിക്കുന്നു ! ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല .ഞാനും ഓട്ടും മോശക്കാരനല്ല എന്ന് കാണിച്ചു കൊടുക്കാം .

അന്ന് മുതല്‍ രാമുണ്ണി മാഷ് തന്നെ പിള്ളേരെല്ലാം രാവിലെ “നല്ല സുപ്രഭാതം ഗുരോ “ എന്ന് രാവിലെയും “നല്ല മദ്ധ്യയനം ഗുരോ “ എന്ന് ഉച്ചയ്ക്കും ‘നല്ല സായാഹ്നം ഗുരോ’ എന്ന് വൈകീട്ടും സംഭോധന ചെയ്യാന്‍  ഉത്തരവിട്ടു .

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ രാമുണ്ണി മാഷ് ചായയും കുടിച്ചു  പതിവ് പോലെ  വെളിക്കിരിക്കാന്‍ പോയി. വീടിന്‍റെ മേലെ പറമ്പിലുള്ള  കശു മാവിന്‍ തോട്ടതോട് ചേര്‍ന്നുള്ള  കുറ്റികാടാണ് മാഷിന്‍റെ സ്ഥിരം കേന്ദ്രം . മാഷ് സമാധാനത്തോടെ ആ കുറ്റികാടിന്‍റെ ഇടയില്‍ ഇരിപ്പുറപ്പിച്ചു.

 കശുമാവിന്‍റെ അണ്ടി മോട്ടിക്കാന്‍ വന്ന ചായ കടക്കാരന്‍ കുമാരന്‍റെ മോന്‍ കേശവനും കാര്യം അറിയാതെ സംഭവ സ്ഥലത്തു എത്തിപ്പെട്ടു  .സ്വന്തം ഗുരു അപ്പോള്‍ അവിടെ കാര്യ സാധത്തിനെത്തും  എന്നവന്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിട്ടുണ്ടാവില്ല. കേശവന്‍ നിലത്തു വീണ അണ്ടിയൊക്കെ പെറുക്കി പെറുക്കി നടക്കുകയായിരുന്നു . കുറ്റികാട്ടില്‍ ഇനി വല്ലതും കിടപ്പുണ്ടോ എന്ന് നോക്കാനായി കാടൊന്നു മാറ്റി നോക്കിയപ്പോള്‍ അതാ സാക്ഷാല്‍ രാമുണ്ണി മാസ്റ്റര്‍ അതിനുള്ളിലിരിക്കുന്നു !കേശവന്‍ പിന്നെ ഒന്നും നോക്കിയില്ല .വച്ചു കാച്ചി .
                 “‘നല്ല സുപ്രഭാതം ഗുരോ”
                    ഒപ്പം ഓരോട്ടവും .

4 comments: