Sunday, August 17, 2014

ഈനാംപേച്ചിയും മരപട്ടിയും









വേലായുധന്‍ കള്ള് കുടി തുടങ്ങിയത് എപ്പോളാണെന്നു വേലായുധനു പോലും അറിയില്ല ..പക്ഷെ വേലായുധന്‍ കുടി നിര്‍ത്തിയതിന് ഹിമാലയത്തിലെ ഒരു കരടിക്കും  അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ് ബുഷിനുമുള്ള പങ്ക് ഈ പഞ്ചായത്തിലെ ഏതു ഈച്ച കുഞ്ഞിനോട് ചോദിച്ചാലും  പറയും .

വേലായുധന്‍ ഒറ്റ തടിയാണ് .അതു കൊണ്ടു വീട്ടുകാര്‍ക്ക് കള്ള് കുടി കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഇല്ല,പകരം നാട്ടുകാര്‍ക്കാണു പ്രശ്നം മുഴുവനും .രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകീട്ട് തിരിച്ചു വരുന്ന വേലായുധനെ കണ്ടാല്‍ പപ്പടം കാച്ചിയെടുത്ത പോലെ എന്നാണ് നാട്ടുകാര്‍ പറയുക .രാവിലെ നിങ്ങളുടെ  മുഖത്തേക്കു  നോക്കാതെ പോകുന്ന ആള്‍ വൈകീട്ട് തിരിച്ചു വരുമ്പോള്‍ നിങ്ങളെ കണ്ടെങ്കില്‍   കുറഞ്ഞ പക്ഷം തന്തയ്ക്കു വിളി എങ്കിലും പ്രതീക്ഷിക്കാം .അത്രയ്കും വ്യതസ്തതയുള്ള സ്വഭാവമാണ് .  .

കാക്ക പേന്‍ കുമാരന്‍ വേലായുധന്‍റെ അടുത്ത സുഹൃത്താണ്‌ .പേര് പോലെ തന്നെ ആള്‍ ഒരു സ്ഥലത്ത് വന്നു പെട്ടാല്‍ പിന്നെ അവിടെ നിന്നു പൊയ് കിട്ടാന്‍ വല്യ പ്രയാസമാണ്. തെക്ക് നിന്നു തലശ്ശേരി ബിരിയാണി തിന്നാനും അതുണ്ടാക്കാന്‍ പഠിക്കാനും കച്ച കെട്ടി പോന്ന വ്യക്തിയാണ് ഇദ്ദേഹം. തെക്കോട്ട് ഉള്ളവരുടെ ഭാഗ്യം! .ബിരിയാണിയുടെ പേരും പറഞ്ഞാണു ബീരാനിക്കയുടെ ഹോട്ടലില്‍ കേറി കൂടിയത് .കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ ബീരാന്‍ ഹോട്ടല്‍ കുമാരന്‍ ആയി .അങ്ങനെ വീണു കിട്ടിയ നാമധേയമാണ്  ‘കാക്ക പേന്‍’ .പക്ഷെ കുമാരന്‍ കുടിച്ചാല്‍ വേലായുധന്‍റെ നേരെ വിപരീതമാണ്.സ്നേഹം , ഭക്തി ,കരുണ ,ദേശ സ്നേഹം എല്ലാം കാക്ക പേന്‍ പ്രകടമാക്കുക ലേശം ഉള്ളില്‍ ചെന്നാലാണ് . അല്ലേല്‍ അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനുമാണ്.
വൈകീട്ട് വാസുവിന്‍റെ കള്ള് ഷാപ്പില്‍ സ്ഥിരം സന്ദര്‍ശകര്‍ ആയിരുന്നു രണ്ടു പേരും .അങ്ങനെ ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ രണ്ടു പേരും ‘ഗ്ലാസ്‌ മേറ്റ്സ്’ ആവാന്‍ വല്ല്യ താമസമുണ്ടായില്ല.
ഒരു ദിവസം വേലായുധനും കുമാരനും കൂടി സുരപാനം കഴിഞ്ഞു നടന്നു വരികയായിരുന്നു.ആ കാലത്ത് കരടിയുമായി ഊരു ചുറ്റുന്ന നാടോടികള്‍ ഉണ്ടായിരുന്നു .അത്തരത്തില്‍ ഒരു സംഘം അന്ന്  വഴി വക്കില്‍ കരടിയുമായി നില്‍ക്കുനുണ്ടായിരുന്നു.അവരുടെ  കയ്യില്‍ ഉളള കരടി നെയ്‌ മാര്‍ക്കറ്റ്‌ ചെയാനുള്ള ഒരു ഉപാധിയാണ് അവര്‍ക്ക്  കരടി. .കരടി നെയ്‌ തിന്നാലും പുരട്ടിയാലും മാറാത്ത ഒരസുഘവും ഇല്ല എന്നാണ് അവരുടെ  ഭാഷ്യം .

കരടിയെ കണ്ടപ്പോള്‍ വേലായുധനു ഒരാശ ..കുറച്ചു കരടി രോമം വേണം.

“അല്ല വേലായുധ .... അതിനു ഇതു ആനയൊന്നും അല്ലല്ലോ . കരടിയുടെ രോമം വച്ചു എന്ത് ചെയ്യാന്നാ ? പാവം കരടി .” –കുമാരന്‍ ദീനാനുകംഭയോടെ പറഞ്ഞു .

“എനിക്കെന്തിനെങ്കിലും ആയിക്കോട്ടെ .നിനെക്കെന്താ .?പണ്ട് തൊട്ടേ എന്‍റെ ആഗ്രഹാ .എനിക്കിന്ന് അതു തീര്‍ക്കണം” . വേലായുധന്‍ ദ്രിഢനിശ്ചയ നായി പറഞ്ഞു .

“ശരി . നീ ഇവിടെ നിലക്ക്.ഞാന്‍ പൊയ് ചോദിക്കാം”  കുമാരന്‍ വേലായുധനെ അവിടെ കണ്ട മതിലിന്മേല്‍ ചാരി  നിര്‍ത്തി നേരെ കരടി സംഘ തലവന്‍റെ അടുത്തേക്ക് ചെന്നു 

“കൊറച്ചു കരടി രോമം തരുവോ “ കാക്ക പേനിന്‍റെ ചോദ്യം കേട്ട് കരടി നെയ്‌ വാങ്ങാന്‍ കൂടിയവരും കരടി സംഘവും പരക്കെ ചിരി തുടങ്ങി .

കരടി രോമം കാക്ക പേന്‍ വന്നാല്‍ നല്ലതാ “

കൂടി നിന്ന കൂട്ടത്തില്‍ നിന്നവന്‍ ഒന്ന് കുമാരനെ ഞോണ്ടി .കള്ളിന്‍റെ പ്രഭാവത്താല്‍ കുമാരന്‍ പക്ഷെ കൂടുതല്‍  വിനിയാന്വതനായേ ഉള്ളു 
.
“സോദരാ എനിക്കല്ല വേലായുധനാണ് .പാവം അതു കിട്ടാതെ വിഷമിച്ചു നിക്കുന്നത്‌ കണ്ടാ “അവനു വേണ്ടി ഞാന്‍ കരടി രോമമല്ല ചിമ്പാന്സിയുടെ രോമം വരെ കൊടുക്കും.കൂടുതലൊന്നും വേണ്ട ഒരു രണ്ടു കരടി രോമം.... അതു മതി ”

“അണ്ണാ .ഇങ്കെ കരടി രോമം കൊടുക്കാത് .കരടി നെയ്‌ മട്ടും കൊടുക്കും .......
കരടി നേതാവ് ഉറപ്പിച്ചു പറഞ്ഞു 
.
“നിങ്ങള്ക് യേവളു കരടി നെയ്‌ വേണമോ നമ്മ കൊടുക്കലാം സര്‍ “  സംഗതി ഏകദേശം തീരുമാനമാക്കി കൊണ്ടു നേതാവ് നയം വ്യക്തമാക്കി
 ..
നിരാശനായി കുമാരന്‍ വേലായുധനെ ചാരി വച്ച മതിലിന്‍റെ അടുത്തെത്തി പറഞ്ഞു
 .
“ഓര് തരുന്നില്ലെടാ!  കരടി നെയ്‌ വേണേല്‍ ഒരു കുപ്പി തെരാമെന്നു പറഞ്ഞു”  

മണിചിത്രതാഴിലെ നാഗവല്ലിയെ പോലെ  വേലായുധന്‍ സട കുടഞ്ഞു എഴുന്നേറ്റു .

“നമമള  നാട്ടില് വന്നു നമ്മള്  പറയുന്ന കേള്‍ക്കാത്ത ഇവന്മാരിവിടെ നിന്നും കരടിയുമായി പോകുന്നത് എനക്കൊന്നു കാണണം”. വേലായുധന്‍ ഞൊടിയിട കൊണ്ടു പാമ്പായി ചീറ്റാന്‍ തുടങ്ങി .ആടി ഉലയുന്ന ടൈറ്റാനിക്ക് കപ്പല് പോലെ അദ്ദേഹം  കരടി സംഘത്തെ സമീപിച്ചു .
അവിടെ എത്തി നോക്കുമ്പോളാണ്‌ വേലായുധനു കാര്യം വ്യക്തമായത് . നോക്കുമ്പോള്‍ കരടി സംഘം ഒരു ഒന്ന് ഒന്നര സംഘമാണ് .അതിലുള്ള പെണ്ണുങ്ങള്‍ പോലും കയ്യില്‍ നല്ല തഴബുള്ള കൂട്ടത്തിലാണ് .എല്ലാരും ആറടിയിലേറെ പൊക്കമുള്ള ലക്ഷണമൊത്ത മനുജന്മാര്‍ .നേരിട്ടൊരു ഏറ്റുമുട്ടല്‍ തനിക്ക് ഒരു തരത്തിലും ഭൂഷണമല്ല .വേലായുധന്‍റെ കണ്ണ് തനിക്ക് ചേര്‍ന്ന ഒരു ഇരയ്ക്ക് വേണ്ടി തിരഞ്ഞു .ആ നോട്ടം അവസാനിച്ചത്‌  അവിടെ ഒരു തെങ്ങില്‍ കെട്ടിയിട്ട കരടിയിലാണ് .പഹയന്‍  അവിടെ ഒരു പ്രശ്നത്തിലും ഇടപെടാതെ മയങ്ങുകയായിരുന്നു. .അല്ലേലും നാട്ടില്‍ ഒരു കരടി എന്തു ചെയ്യാന്നാണ്?തൊട്ടടുത്ത്‌ കരടി നെയ്‌ എന്ന് വിശേഷിപ്പിക്കുന്ന സാധനം തിളപ്പിച്ചു കൊണ്ടിരിക്കുന്ന അടുപ്പിന്‍റെ ചൂടും ഏറ്റ് മൂപ്പരങ്ങനെ കിടയ്ക്കുകയാണ് .

വേലായുധന്‍ പതുക്കെ കരടിയുടെ അടുത്ത് ചെന്നു .തൊട്ടടുത്ത അടുപ്പില്‍ നിന്നും ഒരു  കത്തുന്ന വിറകു കൊള്ളിയെടുത്ത് കരടിയുടെ പ്രിഷ്ടത്തില്‍ ഒരു വെയ്പ്പ് . ഞെട്ടിപോയ കരടി ചാടിയെണീറ്റു അലറി .അതു വരെ അനുഭവിച്ച വേദനയെല്ലാം അതിന്‍റെ മനസ്സില്‍ ഒരുമിച്ചു വന്നത് പോലെ തോന്നി .നിന്ന നില്‍പ്പില്‍ തന്നെ അതു കെട്ടിയിട്ട കയര്‍ വലിച്ചു പൊട്ടിച്ചു കെട്ട്‌ പൊട്ടുന്നത് കണ്ട് നാട്ടുകാര്‍ പരക്കെ ഓട്ടമായി .കരടി സംഘം കരടിയെ തിരിച്ചു പിടിക്കാനുള്ള ശ്രമവും തത്സമയം  ആരംഭിച്ചു .നമ്മുടെ വേലായുധന്‍ കരടിയുടെ അലര്‍ച്ച കേട്ടപ്പോള്‍ തന്നെ തിളയ്ക്കുന്ന കരടി നെയ്‌ പാത്രത്തില്‍ വീണു പോയിരുന്നു .മേലാകെ പൊള്ളിയ വേലായുധന്‍ എങ്ങനയോക്കെയോ ഉരുണ്ടു പാത്രത്തിന്‍റെ പുറത്തെത്തി ബോധം`കേട്ട് കിടപ്പായി .ഇതൊന്നും കരടിയെ ശ്രദ്ധിക്കുന്നതിനിടയില്‍  ആരും നോക്കിയില്ല .എല്ലാവരും കരടി സംഘത്തിന്‍റെ പിറകെയാണ് .കരടി സംഘമോ കരടിയുടെ പിറകെയും .ആകെ രോഷാകുലനായ കരടി നേരെ ഓടിയത് കവലയിലേ ക്കാണ് .
കവലയില്‍ തലേന്ന് ബുഷിനെ തൂക്കിലേറ്റിയിരുന്നു.!!

ഫ്ലാഷ്ബാക്ക്:- ഗള്‍ഫ്‌ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം .പ്രശ്നത്തില്‍ ഇടപെട്ട അമേരിക്കയെ സ്വതേ ഇഷ്ടമല്ലാത്ത ചില ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെറുക്കാന്‍ കാരണം ഒന്ന് കൂടെയായ് .അവരത് തുറന്നു പ്രകടിപ്പിക്കുക്കയും  .താഴെ തട്ട് മുതല്‍ ബുഷ്‌ ഭരണകൂടത്തെ വേട്ടയാടാന്‍ ആരംഭം കുറിക്കുകയും ചെയ്തു .പരസ്യമായ ചുമരെഴുത്തുകള്‍ ,ലഘു ലേഘ വിതരണം ,പൊതു സമ്മേളനങ്ങള്‍ ,കോലം കത്തിക്കുക തുടങ്ങിയ സമര മാര്‍ഗങ്ങളുമായി അവര്‍ അമേരിക്കയുടെ ഉറക്കം കെടുത്തി .മുകളില്‍ പറഞ്ഞ പ്രതിഷേധ പ്രഘടനങ്ങളില്‍ അവസാനം പറഞ്ഞ ഒന്നിന്‍റെ ഒരു വകഭേധമാണ് തലേന്ന് കവലയില്‍ നടന്നത് .ബുഷിനെ അന്നവിടെ കോലത്തില്‍ തൂക്കി കൊന്നു !

ദേഷ്യം വന്ന കരടി തന്‍റെ അരിശം മൊത്തം തീര്‍ത്തത് ആ തൂങ്ങിയ ബുഷിന്‍റെ അടുത്തായിരുന്നൂ .അതിനെ കടിച്ചു കീറിയ കരടി രോഷം അടങ്ങാതെ തൊട്ടടുത്ത പൊന്ത കാട്ടില്‍ കയറി .കരടി സംഘം കരടിയെ കുരുക്കെറിഞ്ഞു പിടിക്കാന്‍ ശ്രമം നടത്തി കൊണ്ടേ ഇരുന്നെങ്കിലും ഒന്നും വിജയിച്ചില്ല .ആ സമയം കാക്ക പേന്‍ കുമാരന്‍ ഒരു കഷ്ണം റൊട്ടിയുമായി രംഗപ്രവേശം ചെയ്തു .വീട്ടിലെ ചാവാലി പട്ടിക്കു റൊട്ടി കൊടുക്കുന്നത് പോലെ കാക്ക പേന്‍ ‘ബാ , ബാ ,ബാ മോനെ ‘ എന്ന് വിളിച്ചു പൊന്ത കാടിനു നേരെ ചെന്നു .ഇതു കണ്ട കരടി  ചാടി കാക്ക പേനിന്‍റെ മുഖത്തൊരു മാന്തല്‍ .പിന്നെ കുമാരനുമായി ഒരു മല്പിടുത്തമായിരുന്നു..രണ്ടു പേരും കൂടി കെട്ടി പിടിച്ചു ഉരുണ്ടു പോകുന്നതിനിടെ കരടി സംഘം കരടിയെ കുരുക്കെറിഞ്ഞു വീഴ്ത്തി.അതോടെ ആ ഭീകരാന്തരീക്ഷം അവിടെ അവസാനിച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ കരടി മാന്തിയ  കാക്ക പേന്‍ കുമാരനെയും കരടിനെയ്യില്‍ വീണ വേലായുധനേയും കൊണ്ടു സുരേഷേട്ടന്‍റെ ടാക്സി ലൈറ്റും കത്തിച്ചു കൊണ്ടു തലശ്ശേരി താലുക്ക് ആശുപത്രിയിലേക്ക് കുതിച്ചു .ബുഷിന്‍റെ കോലം കടിച്ചു കീറിയത് സ്ഥലത്തെ പ്രധാന നേതാക്കന്മാര്‍ക്കത്ര പിടിച്ചില്ല .ബുഷ്‌ എന്നുള്ളത് ഒരു ബുര്‍ഷ ആണെന്നും അതിനെ കടിച്ചു കീറിയത് വഴി അമേരിക്കന്‍ കുത്തുകയാണ് കടിച്ചു കീറിയതെന്നു ഒരു വിഭാഗം വാദിച്ചു .പക്ഷെ അതു ചെയ്തതു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ആണെന്നുള്ളത്‌ കൊണ്ടും ചെയ്തവര്‍ പാര്‍ട്ടിയില്‍ ഉള്ളവരലാത്തത് കൊണ്ടും നടപടി ഉണ്ടാകണമെന്ന് പ്രബല വിഭാഗം തീരുമാനിച്ചു .അതില്‍ പിന്നെ ചര്‍ച്ച ഉണ്ടായില്ല .
ഒരാഴ്ച കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ വേലായുധനും കുമാരനും നേരെ ബുഷിന്‍റെ അടുത്തേക്ക് ആനയിക്കപ്പെട്ടു .നിലത്തു വീണ ബുഷിനെ വീണ്ടും പഴയ പടി തൂക്കി കൊന്നാലെ  ഇനി പച്ച വെള്ളം ഈ നാട്ടില്‍ നിന്നും  ലഭിക്കൂ എന്നുള്ള ഉറച്ച തീരുമാനം തദ്ധേശ നേതാക്കള്‍ ഇരുവരെയും അറിയിച്ചു .

കോലം ഒരു വിധത്തില്‍ റെഡിയായ് കെട്ടി തൂക്കുമ്പോള്‍ വേലായുധന്‍ കുമാരനോടു ചോദിച്ചു .
“ആരാ കുമാരാ  ഈ ബുഷ്‌” ?
“എതോ പാണ്ട് പിടിച്ച മോതലാളിയാ അളിയാ ! ഇയാളെ തൊട്ടാല്‍ പച്ച വെള്ളം നാട്ടില്‍ കിട്ടൂല്ല” ! കുമാരന്‍ ഒരു സംശയവും ഉണ്ടായില്ല .
എതായാലും പിന്നെ വേലായുധന്‍  കുടിച്ചിട്ടില്ല ! അതു കരടിയെ പേടിച്ചിട്ടാണോ അതോ ബുഷിനെ പേടിച്ചിട്ടാണോ എന്ന് കുമാരന്‌ പോലും അറിയില്ല .കാക്ക പേന്‍ കുമാരന്‍ സംഭവത്തിന്‌ ശേഷവും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കിയില്ല. കള്ള് കുടിയും പരോപകാരവും അല്‍പ നാള്‍ക്കു ശേഷം വീണ്ടും തുടങ്ങി .അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ വാസുവിന്‍റെ കള്ള് ഷാപ്പ്‌ കാക്ക പേന്‍ കുമാരന്‍റെ പേരിലായി എന്നുള്ളതും ചരിത്രം .

 .


No comments:

Post a Comment